സാന്ത്വനസ്പര്‍ശം

ജീവിതത്തിന്റെ വിചിത്രവഴികളില്‍
എറെ ദുരം യാത്രചെയ്ത് അല്പംതളര്‍ന്ന
ഒരറുപതുകാരന്‍-മനസ്സില്‍ നേരിയ
വിഷാദം ചാലിച്ചെത്തിയ വിരസത…
ഉത്തരവാദിത്വങ്ങളുടെ മുഖകാപ്പഴിച്ചുവെച്ച്
ഉമ്മറത്തൂണും ചാരി നിശ്വസിക്കുമ്പോള്‍
ഉള്ളിലൂറിക്കൂടുന്ന മധുരനൊമ്പരം…
അപ്പോഴും ആരോ കാതില്‍ മൊഴിയുന്നു:
“ഇനിയുമേറെക്കാതം തുടരാനുണ്ട് യാത്ര!”
ശരിയെന്നുറച്ച്,മനസ്സിനെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍
ഇരുള്‍ നീട്ടി,നിഴല്‍ വീഴ്ത്തിയെത്തുന്ന സന്ധ്യ.
എന്തേ ഇങ്ങിനെയെന്ന് കുണ്ഠിതപ്പെടാന്‍ തുടങ്ങുമ്പോള്‍
മൊബൈല്‍ ഫോണിന്റെ റിംഗ് ടോണ്‍ മുഴങ്ങുന്നു:
“മുത്തശ്ശനോട് ചാറ്റ് ചെയ്യുവാന്‍ ഇപ്പൊ
അപ്പു ഓണ്‍ ലൈനിലുണ്ട്….”
ബാംഗ്ലൂരില്‍ നിന്നു മകളുടെ സ്വരം.
ഒരു നിമിഷം കൊണ്ട് നിഴലകന്നു. അകം വിടര്‍ന്നു.
ഒന്നര വയസ്സുമാത്രം പ്രായമുള്ള പേരക്കുട്ടിയുടെ ചിരിക്കുന്ന
മുഖം കംപ്യുട്ടറില്‍ തെളിയുമ്പോള്‍ ആഹ്ലാദം.
മുത്തച്ഛന്റെ മുഖം സ്ക്രീനില്‍ കണ്ട് തിരിച്ചറിഞ്ഞ
കുഞ്ഞിക്കണ്ണുകളിലെ ആനന്ദം നുണഞ്ഞപ്പോള്‍
മനസ്സിനെന്തെന്നില്ലാത്ത കുളിര്‍മ,നിര്‍വൃതിയുടെ നിറമധുരം…
അപ്പോള്‍ ഓര്‍ത്തു; നമ്മുടെ അസ്തിത്വം ഒരു പരിധി വരെ
നമ്മെ അറിയുകയും മനസ്സിലാക്കുകയും സ്നേഹിക്കുകയും
ചെയ്യുന്നവരുടെ മനസ്സിലാണ്, ഹൃദയത്തിലാണ്.
ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ കൂടുതല്‍ നാം ഉള്‍ക്കൊള്ളുമ്പോഴാണ് മനസ്സിനു വ്യാപ്തിയുണ്ടാവുന്നത്,
നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാവുന്നത്.
സ്വപ്നങ്ങളും സുഖങ്ങളും ദഃഖങ്ങളും എത്രത്തോളം
മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാന്‍ കഴിയുന്നുവോ
അത്രത്തോളം ആഹ്ലാദവും ആശ്വാസവും
നിറഞ്ഞതായിരിക്കും ജീവിതം.
വ്യകതി ദഃഖങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും
ഈ പങ്കുവെയ്ക്കലിന്ന് വളരെ പ്രാധാന്യമുണ്ട്.
ഒരു വ്യകതിയുടെ തീവ്രദഃഖത്തില്‍ ബന്ധുക്കളും
സുഹൃത്തുക്കളും സമൂഹവും പങ്കുചേരുന്നതുകൊണ്ടാണ്
അത് സഹനീയമായിതീരുന്നത്.
പല കോണുകളില്‍ നിന്നുമുള്ള സാന്ത്വനസ്പര്‍ശമാണ്
ദുഃഖത്തിന്റെ ആഘാതത്തില്‍ നിന്ന്
നമ്മെ രക്ഷിക്കുന്നത്,നമ്മുടെ മനസ്സ് ചിതറാതെ
പിടിച്ചുനിര്‍ത്തുന്നത്.
ആകസ്മിക ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴാണ്
സാമൂഹ്യമായ സാന്ത്വനത്തിന്റെ ശക്തി
നാം അനുഭവിച്ചറിയുന്നത്.
സ്കൂള്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് അകാലത്തില്‍
പൊലിഞ്ഞ പിഞ്ചുകുഞ്ഞുങ്ങളുടെ
മാതാപിതാക്കളുടെ ദഃഖത്തില്‍ നമ്മള്‍
അകലങ്ങളിലിരുന്നുകൊണ്ടു പരിതപിക്കുന്നു.
ആ മാതാപിതാക്കളുടെ ദഃഖത്തിന്റെ ഒരംശം
നാം ഓരോരുത്തരും എറ്റെടുക്കുകയാണു ചെയ്യുന്നത്.
അപരിചിതരെങ്കിലും നമ്മുടെ മനസ്സിന്റെ
ആര്‍ദ്രമായ സ്പര്‍ശം അബോധത്തില്‍ അവര്‍ അറിയുന്നു.
അനുതാപം സഹതാപമെന്ന മനോവികാരത്തേക്കാള്‍
ഉദാത്തമാണ്.സഹജീവികളുമായി എകീഭവിക്കാനുള്ള
കഴിവാണ് മനുഷ്യന്റെ അടിസ്ഥാനപരമായ പ്രത്യേകത.
സഹജവാസനകളെ ശുദ്ധീകരിക്കുമ്പോഴാണ് നാം
പൂര്‍ണ്ണതയിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്നത്.
ഈ യാത്രയില്‍ അന്യരുടെ ദഃഖങ്ങളും പ്രശ്നങ്ങളും
പരാധീനതകളും നമ്മുടേതായി നാം കാണുന്നു;
അവയ്ക്കു പരിഹാരം തേടാന്‍ ശ്രമിക്കുന്നു.
അന്യനുപകരിക്കുമ്പോള്‍ നമ്മുടെ ജീവിതം ധന്യമാവുന്നു.
മറ്റുള്ളവരുടെ പരാധീനതകള്‍ പരിഹരിക്കുന്ന
കാര്യത്തില്‍ നമുക്ക് പരിമിതികള്‍ ഉണ്ടാവാം.
എങ്കിലും ജീവിതത്തിലെ അത്യാവശ്യഘട്ടങ്ങളില്‍
ചിലരെങ്കിലും സഹായത്തിനുണ്ടെന്ന ബോധം
വ്യക്തിമനസ്സില്‍ ആത്മവിശ്വാസം വളര്‍ത്തുന്നു.
മകളുടെ വിവാഹത്തിന് കാര്യങ്ങളൊരുക്കുവാന്‍
ഓടിനടക്കുന്ന ഒരു പിതാവിന് “ധൈര്യമായി
മുന്നോട്ടു പോവൂ,എന്തെങ്കിലും കുറവുവന്നാല്‍
ഞങ്ങളൊക്കെ കൂടെയുണ്ട്” എന്ന അടുത്ത
സുഹൃത്തുക്കളുടെ വാക്കുകള്‍ വലിയ മനോധൈര്യം പകരുന്നു.
ഈ വാക്കുകളുടെ ആശ്രയശക്തിയില്‍ ആരെയും ബുദ്ധിമുട്ടിക്കതെ
തന്നെ മകളുടെ വിവാഹം ഭംഗിയായി നടത്തുവാന്‍
ആ പിതാവിനു കഴിയുകയും ചെയ്യുന്നു.
സ്നേഹപൂര്‍വ്വമായ പരിചരണം രോഗശാന്തിനല്കുന്നു.
വേദനകൊണ്ട് പുളയുന്ന അര്‍ബ്ബുദരോഗികളേയും
മറവിരോഗം ബാധിച്ച് കുട്ടികളെപോലെ പെരുമാറുന്ന
വൃദ്ധരേയും വേണ്ടവിധം പരിചരിക്കുവാനുള്ള
ക്ഷമയും സന്നദ്ധതയും നമ്മില്‍ എത്ര പേര്‍ക്കുണ്ട്?
വെറുപ്പും മടുപ്പും കൂടാതെ നിത്യരോഗികള്‍ക്ക്
സാന്ത്വനമേകാന്‍ നമുക്കു കഴിയുമെങ്കില്‍
അതാണ് എറ്റവും വലിയ നന്മ.
ചലനശേഷിനഷ്ടപ്പെട്ടവര്‍, ബുദ്ധി വേണ്ടത്ര വളര്‍ച്ച
പ്രപിക്കാത്തവര്‍, മാനസിക വൈകല്യമുള്ളവര്‍,
അന്ധര്‍, ബധിരര്‍…. നമ്മുടെ സാന്ത്വനസ്പര്‍ശം
ചെന്നെത്തേണ്ടവരാണ് ഇവരെല്ലാവരും.
ജീവിതത്തില്‍ കുറച്ചു സമയമെങ്കിലും,
ദിവസത്തില്‍ കുറച്ചു നിമിഷങ്ങളെങ്കിലും
ഇവര്‍ക്കായി നമുക്ക് നീക്കിവെച്ചുകൂടേ?
ദുഃഖങ്ങളിലെന്നപോലെ മറ്റുള്ളവരുടെ
സന്തോഷത്തിലും ഉല്‍ക്കര്‍ഷത്തിലും പങ്കുചേരാനും
നമുക്ക് കഴിയണം,അന്യരുടെ വളര്‍ച്ചയില്‍
അസൂയപ്പെടുകയെന്നത് മനസ്സിന്റെ ദൗര്‍ബ്ബല്യമാണ്.
“മറ്റൊരാളുടെ ഉത്കര്‍ഷം കാണുമ്പോള്‍ ഉണ്ടാവുന്ന
അസൂയ മനനം ചെയ്തു മാറ്റണം. മാറിപ്പോയാല്‍
മറ്റൊരാള്‍ക്കുണ്ടായ അത്ര ഉത്കര്‍ഷം നമ്മുക്കുണ്ടാവുമെന്ന് ബോധ്യപ്പെടും” എന്ന
ആചര്യപാഠം നാം ഒര്‍ത്തുവെയ്ക്കുക.
സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, സാന്ത്വനത്തിന്റെ
സുഖസ്പര്‍ശം എന്നും തേടിയെത്തുമെന്ന്
നമ്മുക്ക് പ്രത്യാശിക്കുക;പ്രാര്‍ത്ഥിക്കുക…
എ. പി. നളിനന്‍
Nalla oru ormakkurippu!