തൃശ്ശൂര്‍പൂരം

thrissur-pooram

വടക്കുംനാഥ ക്ഷേത്രത്തിന്നു ചുറ്റും പരന്നു കിടക്കുന്ന തൃശ്ശൂര്‍ ഒരു ക്ഷേത്രനഗരമാണ്‌. തേക്കിന്‍കാടിന്നു കിഴക്കായി പാറമേക്കാവ്‌ ഭഗവതിക്ഷേത്രവും അല്‍പ്പം വടക്കുമാറി ഷൊര്‍ണ്ണൂര്‍ റോഡിനരികില്‍ തിരുവമ്പാടി ക്ഷേത്രവും നിലകൊള്ളുന്നു. പടിഞ്ഞാറ്‌ റെയില്‍വേ ലയിനിന്നപ്പുറം കോട്ടപ്പുറം ശിവക്ഷേത്രവും തെക്കുമാറി കോശ്ശേരിവെളിയന്നൂര്‍ ക്ഷേത്രങ്ങളും വടക്കുപടിഞ്ഞാറായി പൂങ്കുന്നത്തെ ശ്രീരാമസ്വാമി ക്ഷേത്രവും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ നാലതിരുകള്‍ക്കുള്ളില്‍ വര്‍ത്തിക്കുന്നു. ശങ്കരന്‍കുളങ്ങര-കുട്ടന്‍കുളങ്ങര ക്ഷേത്രങ്ങളും നഗരാതിര്‍ത്തിക്കുള്ളില്‍ തന്നെ സ്ഥിതിചെയ്യുന്നു.

ക്ഷേത്രനഗരമാണെന്നുള്ളതുകൊണ്ടുതന്നെ, വേലകളുടെയും പൂരങ്ങളുടെയും നഗരവുമാണ്‌ തൃശ്ശൂര്‍ . കുഭം,മീനം,മേടം മാസങ്ങളില്‍ വേലകളുടെയും ചെറുപൂരങ്ങളുടെയും മേളക്കൊഴുപ്പിലും വെടിക്കെട്ടിലും തൃശ്ശൂരിന്റെ അന്തരീക്ഷം മുഖരിതമാണ്‌. ഭാഗവത സപ്‌താഹങ്ങളും, കോടിയര്‍ച്ചനകളും മുറയ്‌ക്കു നടന്നുവരുന്ന തൃശ്ശൂരിലെ ക്ഷേത്രങ്ങളിലെ ശാന്തിയും ചൈതന്യവും ഭക്തരുടെ മനസ്സില്‍ നെയ്‌ത്തിരികള്‍ കൊളുത്താന്‍ പര്യാപ്‌തമാണ്‌.

മേടമാസത്തില്‍ ആര്‍ഭാടപൂര്‍വ്വം നടത്തിവരുന്ന തൃശ്ശൂര്‍ പൂരം, ഈ സാംസ്‌കാരിക നഗരമണിയുന്ന തിളക്കമാര്‍ന്ന ഒരു തിലകക്കുറിയാണ്‌. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രോത്സവവും ഇതുതന്നെ. മേളക്കൊഴുപ്പാര്‍ന്ന എഴുന്നള്ളത്തുവരവുകളും, നിറപ്പകിട്ടാര്‍ന്ന കുടമാറ്റവും, കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും തൃശ്ശൂര്‍പൂരത്തിന്ന്‌ മാറ്റുകൂട്ടുന്നു. പ്രസിദ്ധമായ ഇലഞ്ഞിത്തറമേളവും മഠത്തില്‍നിന്നുള്ള വരവും ഭക്തരും കലാസ്വാദകരുമായ കാണികളുടെ കണ്ണും കരളും കവരുന്നു.

തൃശ്ശൂര്‍ നഗരത്തിന്റെ സംവിധായകനായ ശക്തന്‍തമ്പുരാന്‍ തന്നെയാണ്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തൃശ്ശൂര്‍പൂരവും ചിട്ടപ്പെടുത്തിയത്‌. പതിവുപോലെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ സമ്മേളിക്കാന്‍ ദേശക്കാവുകളിലെ പൂരങ്ങള്‍ക്ക്‌ കൊല്ലംവര്‍ഷം 972ല്‍ മണലിപ്പുഴയില്‍ ഉണ്ടായ വെള്ളപ്പൊക്കംമൂലം സാധിക്കാതെ വന്നപ്പോള്‍, പൂരം നടത്തിപ്പുകാര്‍ ഭരണാധിപനായ ശക്തന്‍ തമ്പുരാനെ സമീപിച്ചുവെന്നും തമ്പുരാന്‍ പൂരം തൃശ്ശൂരില്‍ വടക്കുംനാഥന്റെ സന്നിധിയില്‍ വെച്ചു നടത്താന്‍ കല്‍പ്പിച്ചരുളുകയും വേണ്ട സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്‌തു എന്നാണ്‌ ചരിത്രം.

ഇന്നും തൃശ്ശൂര്‍പൂരം കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധേയം ആറാട്ടുപുഴപൂരവും പെരുവനം പൂരവുമാണ്‌. ജീര്‍ണ്ണിച്ചുകിടന്നിരുന്ന തിരുവമ്പാടി ശ്രീകൃഷ്‌ണക്ഷേത്രം പുനഃരുദ്ധരിച്ചതും ശക്തന്‍തമ്പുരാനാണ്‌.

thrissur-pooram

തേക്കിന്‍കാട്‌ വെട്ടിത്തെളിയിച്ച്‌ തൃശ്ശൂര്‍പൂരത്തിന്‌ വിശാലമായ ഉത്സവപ്പറമ്പൊരുക്കുമ്പോള്‍ അച്ഛന്റെ ജടയിളക്കുന്നത്‌ മകള്‍ക്ക്‌ ഇഷ്‌ടമല്ലെന്ന്‌ കലിതുള്ളിയ പാറമേക്കാവ്‌ ഭഗവതിയുടെ വെളിച്ചപ്പാടിന്റെ ശിരച്ഛേദം ചെയ്‌ത ശക്തന്‍തമ്പുരാന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ പ്രസിദ്ധമാണല്ലോ. ശക്തന്‍തമ്പുരാന്‍ ചിട്ടപ്പെടുത്തിയ രീതിയില്‍ ആരംഭിച്ച തൃശ്ശൂര്‍പൂരം രണ്ടു നൂറ്റാണ്ട്‌ കഴിഞ്ഞിട്ടും, ഇന്നും അതേ ചിട്ടകളില്‍ തുടര്‍ന്നുവരുന്നു.

വടക്കുംനാഥന്റെ ക്ഷേത്രവളപ്പില്‍ നടക്കുന്ന തൃശ്ശൂര്‍പൂരത്തില്‍ ദേവന്‌ പങ്കൊന്നുമില്ലെങ്കിലും, ഭഗവാന്‍, പൂരാഘോഷങ്ങള്‍ മനംകുളിര്‍ക്കെ കണ്ടുരസിക്കുന്നു എന്നാണ്‌ സങ്കല്‍പം. തൃശ്ശൂര്‍പൂരത്തില്‍ പാറമേക്കാവ്‌-തിരുവമ്പാടി ക്ഷേത്രങ്ങളാണ്‌ മുഖ്യപങ്കാളികള്‍. കണിമംഗലം, ലാലൂര്‍ക്കാവ്‌, അയ്യന്തോള്‍ക്കാവ്‌, നൈതിലിക്കാവ്‌, കാരമുക്ക്‌, ചെമ്പുക്കാവ്‌, ചൂരക്കാട്ടുക്കാവ്‌, പനക്കുംപിള്ളി എന്നീ എട്ടു ദേശക്ഷേത്രങ്ങളും തൃശ്ശൂര്‍പൂരത്തില്‍ പങ്കെടുക്കുന്നു.

കണിമംഗലം ശാസ്‌താവിന്റെ എഴുന്നള്ളിപ്പോടെ ആരംഭിക്കുന്ന പൂരംനാളിലെ പരിപാടികള്‍ പിറ്റേന്നു ഉച്ചതിരിയുന്നതുവരെ നീണ്ടുനില്‍ക്കുന്നു. പൂരദിവസം ഉച്ചയ്‌ക്കുമുമ്പായി എല്ലാ ചെറുപൂരങ്ങളും ക്ഷേത്രങ്ങളില്‍ നിന്ന്‌ മേളത്തോടെ എഴുന്നള്ളിവന്ന്‌ ശ്രീമൂലസ്ഥാനത്തെത്തുന്നു. പട്ടുകുടകള്‍ ചൂടി, ആലവട്ടവും വെഞ്ചാമരവുമേന്തി നാലുഭാഗത്തുനിന്നും ഒരേസമയം ശ്രീമൂലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്ന ചെറുപൂരങ്ങളുടെ വര്‍ണ്ണപ്പൊലിമ കാണികളുടെ കണ്‍കുളിര്‍പ്പിക്കുന്നു. പതിനഞ്ചാനകളോടെ പാറമേക്കാവ്‌ പൂരം വടക്കുംനാഥന്റെ മതില്‍ക്കെട്ടില്‍ പ്രവേശിക്കുന്നു. ചെറുപൂരങ്ങള്‍ പതിന്നാലില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിക്കാന്‍ പാടില്ലെന്നാണ്‌ നിബന്ധന.

പകല്‍ പതിനൊന്നു മണിയോടെയുള്ള മഠത്തില്‍നിന്നുള്ള വരവ്‌ പൂരത്തിന്റെ വിശേഷാനുഭൂതികളില്‍ ഒന്നാണ്‌. തിരുവമ്പാടിക്കാരുടെ മഠത്തില്‍ നിന്നുള്ള വരവ്‌, പടിഞ്ഞാറെ ചിറയ്‌ക്കടുത്തുള്ള ദേവസ്വംമഠവുമായി തൃശ്ശൂര്‍ പൂരത്തിന്നുള്ള ചരിത്രപരമായ ബന്ധത്തെ വിളിച്ചോതുന്നു. തിരുവമ്പാടിക്കാര്‍ പൂരത്തിന്ന്‌ സ്വര്‍ണ്ണക്കോപ്പുകള്‍ ആവശ്യപ്പെട്ടപ്പോള്‍, സ്വാമിയാര്‍ പൂരമെഴുന്നള്ളിച്ച്‌ ഒടുവില്‍ മഠത്തില്‍ വരാന്‍ നിര്‍ദ്ദേശിക്കുകയും അതനുസരിച്ച്‌ മഠത്തിലെഴുന്നള്ളിയ ഗജവീരന്മാര്‍ക്ക്‌ സ്വര്‍ണ്ണംകൊണ്ടുള്ള നെറ്റിപ്പട്ടം സ്വാമിയാര്‍ അണിയിക്കുകയും ചെയ്‌തുവത്രെ. പഞ്ചവാദ്യത്തിന്റെ അവാച്യമായ മേളരസം മഠത്തില്‍ നിന്നുള്ള വരവ്‌ കാണികള്‍ക്ക്‌ പകരുന്നു.

മതില്‍ക്കെട്ടിന്നകത്ത്‌ ഉച്ചകഴിഞ്ഞ്‌ മൂന്നുമണിയോടെ ആരംഭിക്കുന്ന ‘ഇലഞ്ഞിത്തറമേളം’ എന്ന പേരില്‍ പ്രസിദ്ധമായ പാണ്ടിമേളം കേള്‍ക്കാനുള്ളവരുടെ നിരകള്‍ നട്ടുച്ചയോടെ തന്നെ നീണ്ടുതുടങ്ങുന്നു. ഇരുന്നൂറോളം മേളക്കാരുടെ കരവിരുതുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഈ കലാവിരുന്നില്‍ മേളം മുറുകുന്നതോടെ ഇലഞ്ഞിയിലകള്‍ തുരുതുരെ പൊഴിഞ്ഞുവീഴാറുണ്ടെന്നാണ്‌ കേള്‍വി.

ഇലഞ്ഞിത്തറമേളം അവസാനിക്കുന്നതോടെ ‘കുടമാറ്റ’ത്തിന്റെ അരങ്ങൊരുങ്ങുകയായി. തെക്കോട്ടുള്ള ഇറക്കത്തിനുശേഷം, തിരുവമ്പാടിയും പാറമേക്കാവും അഭിമുഖമായുള്ള, മത്സരബുദ്ധി മുന്നിട്ടുനില്‍ക്കുന്ന കുടമാറ്റത്തില്‍, വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടുകുടകള്‍ ഇരുവിഭാഗക്കാരും മാറി മാറി ഉപയോഗിക്കുന്നു. വര്‍ണ്ണക്കുടകള്‍ കാണാനെത്തുന്ന ജനങ്ങളെക്കൊണ്ട്‌ സൂചികുത്താനിടമില്ലാത്തവിധം തേക്കിന്‍കാട്‌ മൈതാനം അപ്പോള്‍ നിറഞ്ഞുകവിയുന്നു.

തേക്കിന്‍കാടിനു ചുറ്റും വൃത്താകൃതിയിലുള്ള റോഡില്‍ നടുവിലാലിലും നായ്‌ക്കനാലിലും മണികണ്‌ഠനാലിലും കിഴക്കു പാറമേക്കാവ്‌ ഭഗവതിയുടെ മുന്നിലും കൂറ്റന്‍ പന്തലുകള്‍ പൂരക്കാലത്ത്‌ ഉയരുന്നു. രാത്രിയില്‍ നിറമുള്ള വൈദ്യുത ദീപങ്ങള്‍ ഈ പന്തലുകളെ കൂടുതല്‍ മനോഹരമാക്കുന്നു. കുറെ വര്‍ഷങ്ങളായി പൂരത്തോടനുബന്ധിച്ച്‌ തേക്കിന്‍കാട്‌ മൈതാനിയില്‍ പൂരം എക്‌സിബിഷനും നടന്നുവരുന്നുണ്ട്‌.

തൃശ്ശൂര്‍പൂരത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം വെടുക്കെട്ടുതന്നെയാണ്‌. പുലര്‍ച്ചെ മൂന്ന്‌ മണിയോടെ തേക്കിന്‍കാട്ടില്‍ പ്രഭാപൂരം പരത്തുന്ന വെടിക്കെട്ടിന്‌ തീ കൊളുത്തുന്നു. കതിനവെടിയും വര്‍ണ്ണങ്ങള്‍ വിതറുന്ന നിലയമിട്ടുകളും ഗുണ്ടുകളും പുലരുവോളം പൊട്ടിക്കൊണ്ടിരിക്കുന്നു. കിഴക്കും പടിഞ്ഞാറുമായി പൂരപ്പറമ്പില്‍ അഗ്നിപ്പൂവുകള്‍ വിടര്‍ത്തുന്ന നിലയമിട്ടുകളും കാതടപ്പിക്കുന്ന ഗുണ്ടുകളും പൊട്ടിച്ച്‌ പാറമേക്കാവും തിരുവമ്പാടിയും തന്‍പോരിമ തെളിയിക്കാന്‍ ശ്രമിക്കുന്നു. ഓലപ്പടക്കവും ഗുണ്ടും കുഴിമിന്നലും അടക്കുപെട്ടിയും ചേര്‍ന്നൊരുക്കുന്ന കൂട്ടപ്പടക്കത്തിന്റെ പൊലിമയിലും ശബ്‌ദധോരണിയിലും നാം ഏറെ നിമിഷങ്ങള്‍ സ്വയം മറന്നു നിന്നുപോകുന്നു.

thrissur-pooram

തൃശ്ശൂര്‍ നിവാസികള്‍ക്ക്‌ പൂരം രണ്ടു ദിവസംമുമ്പ്‌ നടക്കുന്ന ‘സാംപിള്‍’ വെടിക്കെട്ടോടെ തന്നെ ആരംഭിക്കുന്നു. അന്നു വൈകുന്നേരം തിരുവമ്പാടിക്കാരും പാറമേക്കാവുകാരും പൂരത്തിന്‌ വെടിക്കെട്ടില്‍ തങ്ങള്‍ പ്രയോഗിക്കാന്‍ പോകുന്ന ഇനങ്ങളുടെ ഒരു ചെറുപരിപാടി തേക്കിന്‍കാട്‌ മൈതാനിയില്‍ നടത്തുന്നു. പണ്ട്‌ കോലോത്തുംപൂര എന്ന പേരില്‍ പുരത്തിന്‌ രണ്ടു നാള്‍ മൂമ്പ്‌ രാജകുടുംബാംഗങ്ങള്‍ക്ക്‌ കാണുവാന്‍ വേണ്ടി തൃശ്ശൂര്‍പൂരത്തിന്റെ ഒര ചെറിയ പതിപ്പ്‌ അവതരിപ്പിക്കപ്പെടാറുണ്ടായിരുന്നു. പൂരത്തിന്‌ ഇരുവിഭാഗക്കാരും ഉപയോഗിക്കുന്ന ആനക്കോപ്പുകളും പട്ടുകുടകളും പൂരത്തിന്റെ തലേ ദിവസം പ്രദര്‍ശിപ്പിച്ചുവരുന്നു.

തൃശ്ശൂര്‍പൂരത്തിന്‌ നാനാജാതിമതസ്ഥരുടെ സഹകരണമുണ്ട്‌. തിരുവമ്പാടി പാറമേക്കാവ്‌ ദേശക്കാരുടെയും നഗരത്തിലെ ജാതിമതഭേദമന്യെയുള്ള കച്ചവടക്കാരുടെയും കയ്യയച്ച സംഭാവനകള്‍ പുരത്തിന്റെ വലിയ ചിലവുകള്‍ താങ്ങുന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ തുടങ്ങുന്ന അതാതു ദേശത്തിലെ പറയെടുപ്പുകളിലും ദേശക്കാര്‍ സജീവമായി സഹകരിക്കുന്നു. തിരുവമ്പാടി-പാറമേക്കാവ്‌ ദേവസ്വങ്ങളുടെ സാമാന്യം നല്ല ധനസ്ഥിതിയും തൃശ്ശൂര്‍പൂരത്തിന്റെ പ്രൗഢിയും മനോഹാരിതയും വര്‍ദ്ധിപ്പിക്കാന്‍ സാഹായകമാകുന്നു.

പാണ്ടിയും പഞ്ചാരിമേളവും പൊഴിച്ച്‌, വര്‍ണ്ണക്കുടകള്‍ നിവര്‍ത്തി, വെടിക്കെട്ടുകള്‍ മുഴക്കി കാണികളുടെ മനം കവരുന്ന പൂരത്തിന്റെ മേളം പിറ്റേ ദിവസം ഉച്ചവരെ തുടരുന്നു. തിടമ്പെഴുന്നള്ളിച്ച ഗജവീരന്‍ ‘നിലാട്ടുതറ’യില്‍ കയറിനിന്ന്‌ വിടപറയുമ്പോള്‍ ദേശക്കാരുടെ മനസ്സില്‍ വിഷാദം പരത്തിക്കൊണ്ട്‌ പൂരാഘോഷങ്ങളുടെ തിരശ്ശീല വീഴുന്നു. പൂരം പതിഞ്ഞുകൊട്ടി പിന്‍വാങ്ങുമ്പോള്‍, ആളൊഴിയാന്‍ തുടങ്ങുന്ന പൂരപ്പറമ്പില്‍ പൊരിവെയിലത്തും നോക്കിനില്‍ക്കുന്ന ആരാധകരുടെ മനസ്സില്‍ നിറം പെയ്‌തുകൊണ്ട്‌ കടന്നുപോയ മഹോത്സവത്തിന്റെ തുടിപ്പുകള്‍ അപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ടാകും.

– എ.പി. നളിനന്‍

Share Button