“ചിലനേരങ്ങളില്‍ ചിലത്‌”

Prasanna Aryan
Prasanna Aryan

മൗനത്തിനും മൊഴിയ്‌ക്കുമിടയിലുള്ള ഭാവസ്‌പന്ദമാണ്‌ കവിത. ഈ ഭാവസ്‌പന്ദത്തെ തനിമ ചോരാതെ അനുവാചകനിലേക്കു പകരുന്നതിലാണ്‌ കാവ്യസപര്യയുടെ സഫലത. പഴയ ശീലുകള്‍ വിട്ട്‌ പുതിയ കാലത്തിന്റെ ചൊല്‍ക്കെട്ടുകള്‍ പരീക്ഷിക്കുകയാണ്‌ നവഭാവുകത്വം. കലാസൃഷ്‌ടിയെന്നതിനേക്കാള്‍ ആത്മാനുഭവങ്ങളുടെ നേര്‍പ്പകര്‍പ്പായി ഇന്ന്‌ കവിത മാറിയിരിക്കുന്നു. കുറെക്കൂടി സത്യസന്ധമാണ്‌ സമീപനം. പ്രസന്ന ആര്യന്റെ ‘ചിലനേരങ്ങളില്‍ ചിലത്‌’ എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ ദേശമംഗലം രാമകൃഷ്‌ണന്‍ പറഞ്ഞുവെയ്‌ക്കുന്നതുപോലെ “കവി നിതാന്തമായ ബാധകളില്‍ പെട്ടിരിക്കണം; ബാധിതമാകയാല്‍ ഉച്ചാടനമന്ത്രങ്ങളായിത്തീരുന്നു കവിതകള്‍”.

വല്ലാത്ത ഒറ്റപ്പെടലിന്റെ ഭൂതം കോര്‍മ്പല്ലു കോര്‍ക്കാന്‍ തുടങ്ങുമ്പോള്‍, ചത്തുപോയ ആവോലിയുടെ തൊണ്ടയില്‍ കുരുങ്ങിയ കൂവലായി, ചുകന്ന്‌ മലച്ച ഉണ്ടക്കണ്ണായി, ഇരുമ്പു പിടിച്ച കത്തിയുടെ മൂര്‍ച്ചയായി, ചിലപ്പോള്‍ വെറുമൊരു മൂളിപ്പാട്ടായി വളവുതിരിഞ്ഞെത്തുന്ന സൈക്കിള്‍ (‘ദൈവവും ചെകുത്താനും’) ഈ മന്ത്രവിദ്യയിലെ ശാക്തിക ബിംബമാണെന്നും നാം തിരിച്ചറിയുന്നു. കൂകിത്തോല്‍പ്പിക്കുമ്പോള്‍ ഓടി മറയുന്ന തീവണ്ടിയും (‘വടക്കോട്ടുള്ള വണ്ടി’) ജീവിതം തേടിയിറങ്ങിയ കൈകളില്‍ നിന്നും ഒലിച്ചിറങ്ങിയ കറുപ്പില്‍ ശ്വാസം മുട്ടുന്ന മീനുകളും (‘നിറങ്ങള്‍’) മലമുകളില്‍ നിന്ന്‌ പതിനാറുകാരിയുടെ ചടുലതയോടെ പാഞ്ഞുവന്ന്‌ പുതുമണ്ണിന്‍ ഗന്ധം കാറ്റില്‍ പരത്തി മുറ്റം അടിച്ചുതളിച്ച്‌ ചിണുങ്ങിനിന്ന മഴയും (‘മഴ..’) അപരന്റെ കണ്ണുകളിലെ വെറിച്ച കാമത്തിന്റെ കാക്കനോട്ടവും (‘നിങ്ങള്‍’) മാന്ത്രികക്കളത്തിന്‌ മിഴിവേകുന്നു. ക്രാധംകൊണ്ട്‌ വാചാലമാകാനല്ല കവിയുടെ ശ്രമമെന്ന അവതാരികാകാരന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌.

chila nerangalil chilath

‘രക്തബന്ധങ്ങളെച്ചൊല്ലിയുള്ള ത്വരകളാണ്‌ പ്രസന്നയുടെ വാക്കുകള്‍. വംശ വൃക്ഷത്തിന്റെ വേരുകള്‍ മിക്ക കവിതകളിലും ആഴ്‌ന്നിറങ്ങിയിട്ടുണ്ട്‌. അജ്ഞാതമായ സ്‌നേഹമായും ഭയമായും കവിയെ അള്ളിപ്പിടിച്ചിരിക്കുന്നു മാതൃ-പിതൃരൂപങ്ങള്‍. കവിതയുടെ വഴിയും വെളിച്ചവും അവരാകുന്നു പലപ്പോഴും. നിഴലിന്റെ ഭാഷയിലാണ്‌ അപ്പോഴൊക്കെ കവി സംസാരിക്കുന്നത്‌. തലോടലിന്റെ ഭാഷ തന്ന തിരിച്ചറിവ്‌ (‘അച്ഛന്‍’), ആകാശത്തിരിക്കുന്ന അച്ഛന്‍ (‘അമ്മ’), പാടെ നരച്ച ഞങ്ങടെ മുടികണ്ട്‌/കറുത്ത മുടി ചിക്കിപ്പരത്തി മുത്തശ്ശി/വെളുത്ത മേഘങ്ങള്‍ക്കിടയിലിരുന്ന്‌/ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടാവും (‘മുത്തശ്ശി’) ഇങ്ങനെ ‘ഇപ്പോഴില്ലാത്ത വീട്ടിലെ സ്വപ്‌നശേഖരങ്ങ’ളെക്കുറിച്ച്‌ (പുറം 96) കവി തെളിഞ്ഞ ദേശിയില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. കവിയുടെ സ്വക്ഷേത്രബലം എന്ന്‌ ഈ അനുഭവങ്ങളെ നിര്‍വ്വചിക്കാമെന്ന്‌ തോന്നുന്നു’ എന്നും അവതാരികയില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ദൈവം നിന്റെ വിരല്‍ത്തുമ്പിലാണെന്ന്‌ ചിത്രകാരിയായ മകളെ ഓര്‍മ്മിപ്പിക്കുന്ന അച്ഛനും കിഴക്ക്വോര്‍ത്ത്‌ കാക്കയോട്‌ പയ്യാരം പറയുന്ന അമ്മയും (വൈകിപ്പോയതിന്റെ ക്ഷമാപണം…/മക്കളെത്തിയതിന്റെ തിരക്ക്‌…/അമ്പത്‌ കൊല്ലം കൂട്ടിരുന്ന അച്ഛന്‌ അത്‌ മനസ്സിലാവാതെ വയ്യല്ലോ…). വേനലിലും തുറക്കാത്ത മച്ചറയില്‍ ധന്വന്തരത്തിന്റെ പഴമണത്തില്‍ മുത്തശ്ശിയുടെ പഴങ്കഥ കേട്ടുറങ്ങുന്ന പേരക്കുട്ടിയും ഫ്‌ളാറ്റിനു താഴെ മരത്തിലിരുന്ന്‌ കൊഞ്ചിയ കുയിലിന്റെ വിഷുപ്പാട്ടിലൂടെ നാട്ടിലേക്ക്‌ പാലം പണിയുന്ന ഗൃഹാതുരത്വത്തിന്റെ ഗദ്‌ഗദങ്ങളാണ്‌.

പ്രാവുകള്‍ കുറുകുന്ന ഉമ്മറക്കോലായിലെ മഴപ്പാറലില്‍ നനഞ്ഞ ചാരുപടിയും മുകളിലെ മുറികളില്‍ നിറഞ്ഞ അവന്റെ പ്രണയത്തിന്റെ ഉഷ്‌ണവും കാത്തുകാത്തിരിക്കുന്നുണ്ടാവുമെന്ന്‌ ‘വയലിനക്കരെ…’ ഇപ്പോഴില്ലാത്ത – എന്ന കവിതയില്‍ വിതുമ്പുമ്പോള്‍ ‘പ്രണയം’ എന്ന കവിതയില്‍
‘ഇന്ന്‌ കറുത്തിരുണ്ട
മേഘങ്ങള്‍ക്കിടയില്‍
ഞാന്‍ തിരയുന്നു
ഇതിലെവിടെയാണ്‌
നീ പെയ്യാന്‍ മറന്ന
ഞാന്‍ നനയാന്‍ മടിച്ച
നിന്റെ പ്രണയം’   എന്ന അന്വേഷണമാണ്‌.

‘ഇപ്പോഴിപ്പോഴുള്ള സ്വപ്‌നങ്ങളില്‍ തോട്‌ പുറകോട്ടാണൊഴുകാറ്‌. കാട്ടുവഴികളും പാറക്കൂട്ടങ്ങളും ഓടിക്കയറി ക്ഷീണിക്കുമ്പോള്‍ ഉറവകള്‍ കിനിയുന്ന അരിമ്പുകളിലൂടെ ഭൂമിയുടെ ഗര്‍ഭങ്ങളിലേക്ക്‌ നുഴഞ്ഞുകയറുന്ന സ്വപ്‌നത്തെയും താലോലിച്ചാണ്‌ ഞാനിപ്പോഴുറങ്ങാറ്‌.’ (‘അയനം’) എന്നും ‘രാത്രിയില്‍ മെഴുകുതിരി കത്തിച്ച്‌ ഇരുട്ടിനുവേണ്ടി പ്രര്‍ത്ഥിച്ചത്‌ വിരുന്നുവന്ന ഈയ്യാംപാറ്റകളുടെ കൂടെ നൃത്തം ചെയ്യാനായിരുന്നു.’ (‘മാറ്റത്തിനു വേണ്ടി’) എന്നുമുള്ള ഏറ്റുപറച്ചിലുകള്‍ക്കിടയിലും ‘ഉലയായ്‌ തീയാളിക്കാന്‍ നീ കൊതിക്കുമ്പോള്‍ മഴയായ്‌ പെയ്‌തതു കെടുത്തുവാനെനിക്കിഷ്‌ടം.’ (‘നുരകള്‍… നുറുങ്ങുകള്‍’) എന്ന ആത്മഗതവുമുണ്ട്‌.

നിറനൂലുകള്‍ ചേര്‍ത്ത്‌ ഉണ്ടാക്കിയ രാഖികളും ചോരനിറമുള്ള പലാശപ്പൂക്കളും ഇടനാഴിയില്‍ ഒളിച്ചിരിക്കുന്ന പൂച്ചക്കണ്ണുകളും വഴിയിലെവിടെയോ പതിഞ്ഞു കിടക്കുന്ന, ഒപ്പമെത്താന്‍ കൊതിച്ച അതിരില്ലാസ്‌നേഹം തീര്‍ത്ത ചക്രപ്പാടുകളും അപരിചിതത്വത്തിന്റെ അലസനോട്ടങ്ങളും ഈ കവിതാസമാഹാരത്തിലെ തനിമകളില്‍ ചിലതാണ്‌.

പിഞ്ഞിനരച്ചെങ്കിലും
അലക്കിവെളുപ്പിച്ചൊരു
ചിരിയും ചുമലിലിട്ട്‌
പടിക്കലെതിരേറ്റതൊരു
കുഞ്ഞുതുമ്പക്കുടമായിരുന്നു.
(പ്രവാസികള്‍)
എന്നീ വരികളിലെ ആര്‍ദ്രത ആസ്വാദ്യമാണ്‌. സമകാലീന സമസ്യകളോടും സംവദിക്കുന്നുണ്ട്‌ പ്രസന്നആര്യന്റെ കവിത. ‘ദില്ലി തുടുത്തിരിക്കുന്നു’, ‘ഗംഗ’, ‘ഇടവേളകളില്‍ നഗരം’, ഗുജറാത്ത്‌ കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ‘ചില സ്വകാര്യങ്ങള്‍’ തുടങ്ങിയ രചനകള്‍ ഉദാഹരണം. പ്രവാസദുഃഖവും ഗൃഹാതുരത്വവും ആത്മനൊമ്പരവും അലയടിക്കുന്നവയാണ്‌ ഈ സമാഹാരത്തിലെ കവിതകള്‍.

സ്വപ്‌നങ്ങളില്‍ നിന്നും
എന്നെയുണര്‍ത്താതെ
യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌
തിരിച്ചയക്കാന്‍ മടിച്ച്‌
ഇവിടെയെല്ലാം ചുറ്റിത്തിരിയുന്നുണ്ട്‌
ഒരു വാക്ക്‌…..
എന്നീ വരികളില്‍ പറയാതെ പലതും കവി പറഞ്ഞുവെയ്‌ക്കുന്നു. മനനത്തിനു വഴി തുറക്കുന്ന ധ്വന്യാത്മകതയാണല്ലോ കവിതയുടെ സവിശേഷസിദ്ധി. .

– കേശവ്

‘ചിലനേരങ്ങളില്‍ ചിലത്‌’
പ്രസന്ന ആര്യന്‍
ഗ്രീന്‍ ബുക്സ്
വില: Rs. 90.00

Share Button