സംഗീതത്തിന്റെ സാദ്ധ്യതകള്‍

അനന്തമായ നാദബ്രഹ്മത്തിന്റെ പ്രതിഫലനമാണ്‌ സംഗീതം. സാമവേദമാണ്‌ സംഗീതത്തിനടിസ്ഥാനമെന്ന്‌ ആര്‍ഷജ്ഞാനം. സപ്തസ്വരങ്ങളുടെ വിന്യാസംകൊണ്ട്‌ സാധിതമാകുന്ന നിരവധി രാഗഭാവങ്ങള്‍. എഴുപത്തിരണ്ടു മേളകര്‍ത്താരാഗങ്ങളും അവയുടെ ജന്യങ്ങളും ചേര്‍ന്നൊരുക്കുന്ന വിസ്‌മയകരമായ സംഗീതപദ്ധതി. അരയന്നപ്പിടയുടെ ചിറകിലേറിവരുന്ന സരസ്വതീദേവിയുടെ വരദാനം, വരവീണയില്‍ സാന്ത്വനമുണര്‍ത്തുന്ന സ്വരമോഹനം.

veena

സംഗീതം, ജീവിതം തന്നെയാണെന്നും സംഗീതം ഒരു സാഗരമാണെന്നുമെല്ലാം നാദോപാസകര്‍ പറയാറുണ്ട്‌. മോക്ഷദായകമായ സംഗീതത്തെ ഉപാസിച്ച്‌ ബ്രഹ്മാനുഭൂതി അനുഭവിച്ചവരാണ്‌ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ തുടങ്ങിയ സംഗീതജ്ഞര്‍. സ്വാതിതിരുനാളിന്‌ സംഗീതം ജീവരാഗമായിരുന്നു. ഗീതഗോവിന്ദകര്‍ത്താവായ ജയദേവകവിക്ക്‌ ദിവ്യാനുഭൂതിയായിരുന്നു. അരുണഗിരിനാഥന്‌ പൊരുള്‍തന്നെയായിരുന്നു. കര്‍ണ്ണാടകസംഗീതത്തിന്റെ പിതാമഹനായ പുരന്ദരദാസനും കര്‍ണ്ണാടകസംഗീതം ചിട്ടപ്പെടുത്തിയ വെങ്കിടമുഖിയും സ്വരരാഗതാളലയങ്ങളുടെ സമഞ്ജസഭാവം പകരുന്ന അമൃതാനുഭവം നുകരാന്‍ ഭാഗ്യം സിദ്ധിച്ചവരാണ്‌. സംഗീതമകരന്ദം, സംഗീത രത്‌നാകരം, സംഗീതദാമോദരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങള്‍ നാദകലയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു.

സപ്തസ്വരങ്ങളിലൂടെ സ്ഫുരിതമാകുന്ന നാദബ്രഹ്മത്തിന്റെ കേന്ദ്രം പ്രണവമാണെന്ന്‌ ത്യാഗരാജസ്വാമികള്‍ വിവരിച്ചിട്ടുണ്ട്‌. ആധാരസ്വരങ്ങളില്‍ ഒന്നായ ഷഡ്‌ജം ആദിശക്തിയായ പരമാത്മാവിന്റെ ബീജാക്ഷരമാണെന്ന്‌ സംഗീതശാസ്‌ത്രം പറയുന്നു. ഋഷഭസ്വരം ഹൃദയത്തില്‍നിന്നും ഷഡ്‌ജം നാഭിയില്‍നിന്നും ഉത്ഭവിക്കുന്നു. ആധാരസ്വരങ്ങള്‍ക്ക്‌ ജന്മനക്ഷത്രങ്ങളുമുണ്ട്‌. പഞ്ചമത്തിന്റെ ജന്മനക്ഷത്രം ഉത്രമാണ്‌. സപ്തസ്വരങ്ങള്‍ക്ക്‌ നിറങ്ങളും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്‌ മദ്ധ്യമസ്വരത്തിന്റെ നിറം വെളുപ്പാണ്‌.

താരം, മധ്യം, മന്ദ്രം എന്നിവയാണ്‌ അടിസ്ഥാനസ്ഥായികള്‍. മൂന്ന്‌ സ്ഥായികളിലും അപസ്വരമില്ലാതെയുള്ള ധ്വനി മൃഷ്‌ടം എന്നറിയപ്പെടുന്നു. താളത്തിന്‌ പത്തു പ്രാണങ്ങളുണ്ട്‌. അടിസ്ഥാനതാളങ്ങള്‍ ഏഴാണ്‌. അടിസ്ഥാനശ്രുതികളാകട്ടെ ഇരുപത്തിരണ്ടും. ആറു കാലങ്ങളുണ്ട്‌. വൈദികസംഗീതം ‘മാര്‍ഗ്ഗി’യെന്നും ലൗകികസംഗീതം ‘ദേശി’യെന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഷഡ്ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നറിയപ്പെടുന്ന സ, രി, ഗ, മ, പ, ധ, നി എന്നീ സപ്തസ്വരങ്ങളുടെ വിശേഷ വിന്യാസങ്ങളിലൂടെയാണ്‌ സംഗീതം മനസ്സിനെ രഞ്ജിപ്പിക്കുന്നത്‌. സ്വരവര്‍ണ്ണങ്ങളാല്‍ വിഭൂഷിതമായി മനുഷ്യചിത്തത്തെ ആനന്ദിപ്പിക്കുവാന്‍ പര്യാപ്തമായ ധ്വനി വിശേഷങ്ങളുടെ സമഞ്‌ജസഭാവത്തെയാണ്‌ ബൃഹദേശിയില്‍ മാതംഗമുനി രാഗമെന്നു വിശേഷിപ്പിക്കുന്നത്‌.

musical-notes

ഓരോ രാഗങ്ങളും ആലപിക്കേണ്ട വിശേഷസമയങ്ങളും ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഭൂപാളം, രേവഗുപ്തി, ഭൗളി എന്നിവ പൂര്‍വ്വസൂര്യോദയരാഗങ്ങളാണ്‌. ബിലഹരി, ധന്യാസി, കേദാരം എന്നിവയാണ്‌ പ്രഭാതരാഗങ്ങള്‍. അസാവരിയാണ്‌ പൂര്‍വ്വമദ്ധ്യാഹ്നരാഗം. മദ്ധ്യമാവതിയും ശ്രീരാഗവും മദ്ധ്യാഹ്നരാഗങ്ങളായും മുഖാരിയും ബേഗഡയും അപരാഹ്നരാഗങ്ങളായും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. വസന്തയും പൂര്‍വ്വകല്യാണിയുമാണ്‌. സായന്തനരാഗങ്ങള്‍. നിശാരാഗമായി ഭൈരവിയും തോടിയുമാണ്‌ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്‌.

വിവിധഭാവങ്ങളെ ധ്വനിപ്പിക്കുവാനുള്ള രാഗങ്ങളുടെ ശേഷി ശ്രദ്ധേയമാണ്‌. മോഹനം, നീലാംബരി, ഹരികാംബോജി, കല്യാണി, സുരുട്ടി, കേദാരഗൗളം, ബിഹാഗ്‌, കമാസ്‌ എന്നീ രാഗങ്ങള്‍ക്ക്‌ ശൃംഗാരഭാവം ധ്വനിപ്പിക്കുവാന്‍ കഴിവുണ്ട്‌. ശങ്കരാഭരണം, ഹംസധ്വനി, ബേഗട, നാട്ട, ബലഹരി എന്നീ രാഗങ്ങള്‍ വീരരസം പ്രകാശിപ്പിക്കുന്നു. കാംബോജി രാഗം കരുണരസം ധ്വനിപ്പിക്കുന്നു. തോടി, ആഭേരി, ഭൈരവി, ആനന്ദഭൈരവി, ധന്യാശി, നാഗവരാളി, മുഖാരി, ശഹാന, കാപ്പി എന്നീ രാഗങ്ങളും നവരസങ്ങളെ ആവിഷ്‌ക്കരിക്കാന്‍ ഉപയോഗിച്ചുവരുന്നു. ദീപക്‌രാഗം പാടി വിളക്ക്‌ തെളിയിക്കുകയും അമൃതവര്‍ഷിണി രാഗം പാടി മഴ പെയ്യിക്കുകയും ചെയ്‌ത സംഗീത പ്രതിഭകളെക്കുറിച്ചുള്ള കഥകള്‍ പ്രസിദ്ധമാണ്‌. നീലാംബരി രാഗത്തിന്‌ ഉറക്കുവാനുള്ള കഴിവും സുവിദിതമാണ്‌. ക്ഷേത്രങ്ങളില്‍ അത്താഴപൂജ കഴിഞ്ഞ്‌ പള്ളിയുറക്കത്തിന്‌ ആലപിക്കുന്നത്‌ നീലാംബരി രാഗമാണ്‌. അത്താഴപൂജയ്‌ക്ക്‌ ആനന്ദഭൈരവിയും. പള്ളിയുണര്‍ത്താന്‍ ഭൂപാളമാണ്‌ ആലപിക്കുന്നത്‌. ഉഷഃപൂജയ്‌ക്ക്‌ മലയമാരുതനും ഉച്ചപൂജയ്‌ക്ക്‌ മദ്ധ്യമാവതിയും ദീപാരാധനയ്‌ക്ക്‌ പൂര്‍വ്വികല്യാണിയും ഉപയോഗിക്കുന്നു.

സിരകള്‍ക്ക്‌ ഉണര്‍വ്വ്‌ പകരാന്‍ താളവാദ്യങ്ങള്‍ക്ക്‌ കഴിവുണ്ട്‌. ഇടയ്‌ക്കയും ഉടുക്കും തിമിലയും മദ്ദളവും ചെണ്ടയും ഉതിര്‍ക്കുന്ന താളക്രമങ്ങള്‍ ആസ്വദിക്കുമ്പോള്‍ മനസ്സ്‌ മൗഢ്യത്തില്‍നിന്നുണരുന്നു. പുല്ലാംകുഴല്‍, കൊമ്പ്‌, കുറുംകുഴല്‍, നെടുംകുഴല്‍ തുടങ്ങിയ സുഷിരവാദ്യങ്ങളും മനസ്സിനെ സാന്ത്വനിപ്പിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്നവയാണ്‌. ശംഖൊലി ശുഭപ്രതീക്ഷ ഉണര്‍ത്തുന്നു. നാദസ്വരം മംഗളകാരിയാണ്‌. പല രോഗങ്ങളും സംഗീതശ്രവണംകൊണ്ട്‌ ശമിക്കുന്നുവെന്നാണ്‌ അനുഭവം.

-എന്‍.

Share Button