വാക്കുകള്‍ക്കിടയിലൂടെ ഒരു ജീവിത തീര്‍ഥയാത്ര.
“മഹാകവികളുടെ കൃതികളെ പരിശീലിക്കുന്നതില്‍ നിന്നു വസ്തുജ്ഞാനമല്ല പ്രധാന ഫലം. മനുഷ്യരുടെ ജീവിതത്തില്‍ ശാശ്വതങ്ങളായ ചില തത്ത്വങ്ങളെ പ്രതിപാദിയ്ക്കുന്നതിലും തദ്വാര മനുഷ്യര്‍ക്ക് ബുദ്ധിസംസ്കാരവും ബുദ്ധിവികാസവും ജനിപ്പിക്കുന്നതിലുമാണ് ഈ സാഹിത്യങ്ങള്‍ക്കുള്ള മഹിമ. ഇങ്ങനെ അനശ്വരമായ ഒരനുഭവമുള്ളതിനാലാണ് മഹാകവികളുടെ കൃതികള്‍ കാലദേശ വ്യത്യാസമില്ലാതെ മനുഷ്യരുടെ ബഹുമതിയെയും ശ്രദ്ധയേയും ആകര്‍ഷിക്കുന്നത്”

പാണിനീയപ്രദ്യോതത്തിന്റെ ആമുഖത്തില്‍ ജോസഫ് മുണ്ടശ്ശേരി എഴുതിയ മുന്‍ഖണ്ഡികയാണ് പി.യം നരായണന്റെ ‘വാക്ക് വാഴ്വ് പൊരുള്‍’ എന്ന പുസ്തകം ഓടിച്ചു വായിച്ചപ്പോള്‍ മനസ്സില്‍തെളിഞ്ഞത്. മുണ്ടശ്ശേരി വിവരിക്കുന്ന നിയമങ്ങള്‍ കവിതയ്ക്കുമാത്രം ബാധകമല്ല; കവികളെഴുതുന്ന മനോഹരഗദ്യത്തിന്നും ബാധകമാവുന്നു അവ. കമ്പരാമായണവും കവിയുടെ കാല്പാടുകളും മനസ്സില്‍ ഓടിയെത്തുകയും ചെയ്തു. പിയമ്മിന്റെ ഈ ഗ്രന്ധം ഗദ്യത്തിലെഴുതിയ ഒരു കാവ്യം തന്നെയാണ്. ശക്തരായ കഥാപാത്രങ്ങള്‍ – കാലവുമായി കണക്കുവെച്ചവരും, കണക്കുതീര്‍ത്തവരും – ഈ കാവ്യത്തെ ആസ്വാദ്യകരമാക്കുന്നു.
പണ്ട് ചന്ദ്രോത്സവക്കാരന്‍ ഓര്‍മപ്പെടുത്തുകയുണ്ടായി:
“ചൊല്ലേണ്ടുമര്‍ഥം വചസാ മിതേന
ചൊല്ലുന്നതല്ലൊ വചസാം പടുത്വം!”
ദീര്‍ഘകാലമായി അനുഷ്ഠിച്ചുപോരുന്ന ആ മിതത്വദീക്ഷയാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനവും സാക്ഷ്യപ്പെടുത്തുന്നത്. ഗ്രന്ഥത്തിന്റെ ‘പൊരുള്‍’ എന്ന മൂന്നാം ഭാഗമാണ് അതിന്റെ കാതല്‍. ഏഴുലേഖനങ്ങളാണ് ഈ ഒരു ഖണ്ഡത്തില്‍ ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവയില്‍ത്തന്നെ രണ്ടെണ്ണം സമൂര്‍ത്തമായ ഏതെങ്കിലും അനുഭവ(സമ്പ)ത്തിനെ പ്രതിപാദിയ്ക്കുന്നതിനേക്കാള്‍ മനുഷ്യന്റെ ആന്തരികജീവിതത്തിന്റെയും അതുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ആത്മീയതയുടെയും ചിത്രമാണ് വായനക്കാരന് പ്രദാനം ചെയ്യുന്നത്.

ഗ്രന്ഥത്തിലെ അവസാനത്തെ ലേഖനം ഏറ്റവും ഹൃദയസ്പൃക്കും മനോഹരവുമാണ്. അതില്‍ ഒളിഞ്ഞുകിടക്കുന്ന ഭാവം ‘ശരി, ന്നാല്‍ ഞാന്‍…’ എന്ന വിടപറയലിന്റെ തന്നെയാണ്. ഗ്രന്ഥത്തിന്റെയും ‘പൊരുള്‍’ ഭാഗത്തിന്റെയും സമഗ്രവും സാന്ദ്രവുമായ ചുരുക്കമാണ് ‘ജീവന്റെ തീര്‍ത്ഥ യാത്ര’. മറ്റുനാലു ലേഖനങ്ങളില്‍ രണ്ടെണ്ണം, ‘നിഴലില്ലാത്ത വിളക്ക്’, ‘മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍’ എന്നിവ, രമണമഹര്‍ഷി എന്ന അത്ഭുതത്തെക്കുറിച്ചാണ്. ശ്രീരാമകൃഷ്ണന്റെ അതേനിലയിലുള്ള ഒരു മഹാത്മാവായിരുന്നു രമണമഹര്‍ഷി. മറ്റൊന്ന്, ശിവപുരിബാബ എന്ന മഹാമനുഷ്യനെക്കുറിച്ചാണ് (ജ്ഞാനത്തിന്റെ മൂര്‍ത്തത). ശേഷിക്കുന്ന ലേഖനമാണ് “ഇപ്പോള്‍ ഇവിടെ”. ഒരു മൂകാംബികായാത്രയിലൂടെയാണ് അനുഭവതലങ്ങളെ പി.യം വിടര്‍ത്തിയെടുക്കുന്നത്. ആത്മീയത തനിയ്ക്ക് അനുഭവേദ്യമായതാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം.
“വിശ്വത്തിന്റെ ശിവത്തിനായ് വിഷമശി –
ച്ചോരാ മഹേശങ്കല്‍ നി-
ന്നര്‍ദ്ധാംശത്തെ വരിച്ചുവാണരുളിടും
നിന്‍സ്തന്യപാനത്തിനാല്‍
ആകെ പൂത്തു തളിര്‍ത്തു കായ്‌ച്ചില വിരി-
ച്ചാനന്ദ കല്പദ്രുമം
പോലേനിന്നു വിളങ്ങിടുന്നു ഭുവനം
ഗൗരാംബികേ! ശങ്കരി!”
—- (ദേവീസ്തവം – പേജ് 131 – പി.യം നാരായണന്റെ കവിതകള്‍) എന്നീ വരികളുടെ വായന ഈ ലേഖനത്തിന്റെ കൂടെ ഏറെ ആസ്വാദ്യകരവുമാവുന്നുണ്ട്.
സംഖ്യയില്‍ വര്‍ദ്ധിച്ചുവരുന്ന വൃദ്ധജനങ്ങള്‍ക്ക് ഓര്‍മയില്‍ കഴിഞ്ഞകാലം പുനര്‍ക്രമീകരിക്കുന്നതിന്നും, അര്‍ഥപൂര്‍ണമായ രീതിയില്‍ സ്വയം വിന്യസിക്കുന്ന പരിചയധനന്മാരായ യുവാക്കള്‍ക്ക് വരും വര്‍ഷങ്ങളെ ക്രമീകരിക്കാനും സമര്‍ഥമാണ് ഈ ഗ്രന്ഥമെന്ന് എനിക്ക് തോന്നുന്നു.
—- എം. കുമാരന്‍ മൂസദ്