ഹാസ്യം – സഞ്ജയഭാഷ്യം

Sanjayan

‘ഹാസസാഹിത്യത്തിന്‍റെ പരിപാവനമായ ഉദ്ദേശ്യങ്ങള്‍ രണ്ടാണ്; ഒന്ന് ഏറ്റവും പ്രധാനമായത് – ആളുകളെ തങ്ങളുടെ ക്ലേശങ്ങള്‍ തല്‍ക്കാലത്തേയ്ക്കെങ്കിലും വിസ്മരിച്ചുപോകത്തക്കവിധത്തില്‍ രസിപ്പിക്കുകയും; മറ്റേത് സാമുദായികമായ ആചാരങ്ങളിലോ, സാഹിത്യസംബന്ധികളായ പ്രസ്ഥാനങ്ങളിലോ, രാഷ്ട്രീയ പ്രവൃത്തിരംഗങ്ങളിലോ, മനുഷ്യബുദ്ധി വ്യാപരിക്കുന്ന ഇതര പദ്ധതികളിലോ, പല വ്യക്തികളുടെയും അന്ധവിശ്വാസത്തിന്‍റേയോ, ഒരു വ്യക്തിയുടെ മൂഢതയുടെയോ ദുരഭിമാനത്തിന്‍റേയോ ഫലമായി ഉണ്ടായിത്തീരുന്ന ദോഷങ്ങളെ പരിഹാസത്തിന്‍റെ പ്രദീപ്തിയില്‍ വെളിപ്പെടുത്തിക്കാണിച്ച് അവയുടെ പ്രചരണത്തെയും അംഗീകരണത്തെയും തടയുകയുമാകുന്നു. ഇവയില്‍ രണ്ടാമത്തെ ഉദ്ദേശ്യം ഉണ്ടായാലും ഇല്ലെങ്കിലും ആദ്യത്തേത് അത്യന്താപേക്ഷിതമാണ്. രസിപ്പിക്കാത്ത പരിഹാസത്തിന് സാഹിത്യക്ഷേത്രത്തില്‍ സ്ഥാനമില്ല’.

മലയാള സാഹിത്യത്തിലെ ഹാസ്യസമ്രാട്ടായി അറിയപ്പെട്ടിരുന്ന സാക്ഷാല്‍ സഞ്ജയന്‍റെ വരികളാണിവ. ‘സാഹിത്യനികഷം’ എന്ന പ്രസിദ്ധമായ സഞ്ജയന്‍റെ ഗ്രന്ഥത്തിലെ ‘സാഹിത്യത്തിന്‍റെ പുഞ്ചിരി’ എന്ന ലേഖനം ഹാസ്യത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചയാണ്. സഞ്ജയപക്ഷമനുസരിച്ച് ഹാസ്യത്തിന് രണ്ട് വിഭാഗങ്ങളുണ്ട്:
‘ഫലിതവും സാരസ്യവും ഹാസ്യസാഹിത്യത്തിന്‍റെ വാമ – ദക്ഷിണ ഭാഗങ്ങളാണ്. ഇവ രണ്ടും തമ്മില്‍ ഗണ്യമായ സ്വഭാവവ്യത്യാസവുമുണ്ട്.

A.P.Nalinan

ഇംഗ്ലീഷില്‍ വിറ്റ് (Wit) എന്ന് പറയുന്ന ശൈലീവിശേഷത്തെയാണ് ഞാന്‍ ‘ഫലിതം’ എന്ന പദംകൊണ്ട് നിര്‍ദ്ദേശിക്കുന്നത്. ഫലിതം ഒരു മനഃസ്ഥിതിയെക്കുറിക്കുന്നതല്ല. അത് ഒരു പ്രത്യേകതരം പ്രതിപാദനരീതിയാണ്. പറയുന്നത് പുതിയ ഒരു കണ്ടുപിടുത്തമോ പഴയ ഒരു തത്ത്വമോ ആയിരിക്കാം. പക്ഷെ ഫലിതക്കാരന്‍ അതിനെ ഒരു പ്രത്യേക രീതിയില്‍ പറഞ്ഞ് ഫലിപ്പിക്കുന്നു. അതിലും ചുരുക്കി, അതിലും ഭംഗിയോടുകൂടി, അത്ര പ്രസ്ഫുടമായി, അത്രയും ശക്തിമത്തായി ആ തത്ത്വത്തെ വേറെ വാക്കുകളില്‍ പറയാന്‍ കഴിയുകയില്ലെന്ന് നമുക്ക് തോന്നുന്നു’.

സാരസ്യം (Humour) എന്നത് കുറെക്കൂടി ഉദാത്തമായ ഒരനുഭവമാണെന്ന് സഞ്ജയന്‍ അഭിപ്രായപ്പെടുന്നു. ഫലിതത്തെ പാമരനുപോലും മനസ്സിലാകുന്ന രീതിയില്‍ വിവരിക്കാന്‍ കഴിയുമെങ്കിലും സാരസ്യത്തെ അഭിജ്ഞനുമാത്രം ഗ്രാഹ്യമായ ഭാഷയില്‍പ്പോലും നിര്‍വ്വചിക്കുവാന്‍ അസാദ്ധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു:
‘സരസമായ ഒരു വാക്യത്തില്‍ സാരസ്യം എവിടെയാണെന്ന് കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നത്, നവോഢയുടെ മുഖത്തുള്ള ലജ്ജ മുഖത്തിന്‍റെ ഏത് ഭാഗത്താണുള്ളതെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ ശ്രമിക്കുന്നതുപോലെയാണ്. മന്ദമാരുതസ്പര്‍ശത്തില്‍ തെങ്ങോലത്തുമ്പ് ഇളകുന്നതുപോലെ, സാരസ്യത്തിന്‍റെ അന്തഃപ്രവേശത്താല്‍ സഹൃദയന്‍റെ ചുണ്ടുകള്‍ മന്ദസ്മിതത്തില്‍ വിടരുന്നത് കാണാം. പക്ഷേ, ഫലം ഇത്ര പ്രത്യക്ഷമെങ്കിലും പ്രവൃത്തിയുടെ സമ്പ്രദായം ഊഹത്തിനുകൂടി അഗോചരമായിരിക്കുന്നു’.
ശൃംഗാരത്തേക്കാള്‍ നാനാരസാത്മകവും മോഹനവുമായ ഒരു രസമായി ഹാസ്യം തീരാവുന്നതാണെന്ന് കുഞ്ചന്‍നമ്പ്യാരുടെ ഹാസ്യം ഉദാഹരിച്ചുകൊണ്ട് സഞ്ജയന്‍ പ്രസ്താവിക്കുന്നുണ്ട്. സാരസ്യത്തിന്‍റെ കാര്യത്തില്‍ മലയാള പദ്യസാഹിത്യത്തില്‍ കുഞ്ചന്‍ നമ്പ്യാരും ഗദ്യസാഹിത്യത്തില്‍ ഒ.ചന്തുമേനോനും കേസരി നായനാരുമാണ് പ്രാതഃസ്മരണീയര്‍ എന്നാണ് സഞ്ജയന്‍റെ നിഗമനം. ഫലിതസാഹിത്യത്തിന് ഉത്തമോദാഹരണമായി കെ.സുകുമാരന്‍റെ ചെറുകഥകളും ഉപന്യാസങ്ങളുമാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
പാമരനെ ചിരിപ്പിക്കുന്ന ഫലിതം പണ്ഡിതന് അരോചകമായി ഭവിക്കാമെന്നും പണ്ഡിതനില്‍ ചിരി പടര്‍ത്തുന്ന ഫലിതം പാമരന് മനസ്സിലാകാതെ വരാമെന്നും ഈ ഹാസ്യചക്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നുണ്ട്. സഭ്യാസഭ്യതകളുടെ അതിര്‍വരമ്പുകള്‍ ഹാസ്യസാഹിത്യത്തെ സംബന്ധിച്ചിടത്തോളം ജലരേഖകളാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ‘ഫലിതം എല്ലായ്പോഴും സദാചാരവാക്യങ്ങളായിരിക്കുന്നില്ലെന്ന് മാത്രമല്ല, അവ എല്ലായ്പോഴും സത്യവാക്യങ്ങളായിരിക്കണമെന്ന് നിയമമില്ല’.

കെ.സുകുമാരന്‍റെ ഫലിതം ചിലപ്പോള്‍ സഭ്യേതരമാണെന്ന വാദത്തോടെ വിയോജിച്ചുകൊണ്ട് സഞ്ജയന്‍ തന്‍റെ വാദം ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്: ‘സഭ്യമെന്നും സഭ്യേതരമെന്നുമുള്ള വ്യവഹാരം ജനസമുദായത്തിന്‍റെ താല്‍ക്കാലികങ്ങളായ ചില പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം ഉണ്ടായതാണ്. മനുഷ്യമനസ്സിന്‍റെ വികാരങ്ങളില്‍ ഏതിന്‍റെയെങ്കിലും യഥാര്‍ത്ഥസ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന യാതൊരു വാക്കും സഭ്യേതരമായിരിക്കാന്‍ പാടില്ലെന്നാണ് എന്‍റെ വിവക്ഷ. ശില്‍പ്പകലയുടെ പരമകാഷ്ഠയെ പ്രാപിച്ച സൃഷ്ടിയെന്ന് ലോകമൊട്ടുക്ക് പുകഴ്ത്തപ്പെടുന്ന മൈലോവിലെ വീനിസ്സിന്‍റെ കുളിര്‍ക്കല്ലില്‍ കൊത്തിയെടുത്ത നഗ്നപ്രതിമ സഭ്യേതരമെന്ന് വിചാരിക്കുന്ന പ്രേക്ഷകന്‍റെ മനസ്സിനാണ് സംസ്ക്കാരം ആവശ്യമായിട്ടുള്ളത്. ശില്പിയുടെ ഉളിക്കല്ല. സത്യപ്രതീപ്തിയില്‍ സഭ്യേതരത്വം ഔല്‍പ്പത്തികമല്ല; അസത്യമാണ്. അസഭ്യം: സത്യത്തിന്‍റെ ആവരണത്തില്‍, അവയവങ്ങളുടെ മൂടിവെയ്ക്കലില്‍, ആണ് അസഭ്യത്തിന്‍റെ ബീജം അങ്കുരിക്കുന്നത്’.

—എ.പി.നളിനന്‍.

Share Button