പ്രതീക്ഷയുടെ പ്രമാണം
പി.യം. നാരായണന്റെ ‘മദ്ധ്യേയിങ്ങനെ’ എന്ന കവിതാ സമാഹാരത്തെ ആസ്പദിച്ച് ഒരു ലഘുപഠനം
പുതിയ കവിതാ സമാഹാരം
സമീപകാലത്ത് പ്രശസ്ത കവി പി.എം. നാരായണൻ പ്രസിദ്ധീകരിച്ച എഴുപത്തെട്ട് കവിതകളുടെ പഠനത്തോടെയുള്ള സമാഹാരമാണ് ‘മദ്ധ്യേയിങ്ങനെ’.
പുസ്തകഘടന
സ്ഥായീരീതിയിൽ പിയമ്മിന്റെ പത്തൊൻപതു കവിതകൾ, തുടർന്ന് അരുമയേറിയ അൻപത്തെട്ടു ചെറു കവിതകൾ, ഒടുവിലായി ഇരുഗണത്തിലും സ്ഥാനം നേടുന്ന ‘എങ്ങിനെ?’ എന്ന ചോദ്യകവിതയും. ഇതാണ് സമാഹാരത്തിന്റെ ആത്മവൃത്തം.
ഗദ്യഭാഗഘടന
സമാഹാരത്തിന്റെ ഗദ്യഭാഗത്തിന്ന് രണ്ടംശങ്ങളുണ്ട്. ഒന്നാമത്തേതും ആദ്യത്തേതുമായി ചേർത്തിട്ടുള്ളത് തന്റെ കവിതയെ കുറിച്ച് കവിയുടെ സ്വദർശനമാണ് രണ്ടാമതായി ചേർത്തിട്ടുള്ളത്, സമാഹാരത്തിലെ കവിതകളെ ആസ്പദമാക്കി ചാത്തനാത്ത് അച്യുതനുണ്ണി എഴുതിയ മനോഹര പഠനലേഖനമാണ്.
വിദ്യാപീഠത്തിന്റെ ഭാഷാസേവനം
കവിതയുടെ അകത്തു നിന്നും പുറത്തുനിന്നും കാഴ്ചകൾ ഒരേ സമയം വായനക്കാരന് ലഭ്യമാകുന്നത് ഒരു വലിയ സൗകര്യവും അനുഗ്രഹവും തന്നെ. ഭാഷയ്ക്ക് വലിയ ഒരു സേവനം കൂടിയാണ് കെട്ടിലും മട്ടിലും ഉയർന്ന നിലവാരം പുലർത്തുന്ന ഈ സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ വള്ളത്തോൾ വിദ്യാപീഠം നിർവഹിച്ചിരിയ്ക്കുന്നത്. 80 രൂപ വിലയിട്ടുകാണുന്ന ഈ പുസ്തകത്തിന്റെ വിതരണം എൻ.ബി.എസ്. ആണ് എറ്റെടുത്തിട്ടുള്ളത്.
കവിതാ തുല്യഗദ്യം
കവിതാസമാഹാരം വായിച്ചു കഴിയുമ്പോൾ, തന്റെ പക്ഷാപാതത്താലാകാം, വായനക്കാരന് താൻ വായിച്ചത് ഗദ്യഭാഗമാണോ, അതോ അതിലെ കവിതകളടങ്ങിയ പദ്യഭാഗമാണോ മികച്ചത് എന്നു ചിന്തിയ്ക്കേണ്ടി വരാറില്ല. രണ്ടിനും പ്രസക്തി ഉണ്ടാകാറുണ്ടെങ്കിലും, ഉത്തരം കവിതാ ഭാഗത്തിന്നനുകൂലമാകും, മിയ്ക്കപ്പോഴും. ഇവിടെ അങ്ങിനെഒരു എളുപ്പം ഉത്തരത്തിന് ലഭിയ്ക്കുന്നില്ല. ഗദ്യഭാഗം പദ്യഭാഗത്തെ എളുപ്പത്തിൽ, ഒപ്പത്തിനൊപ്പമാകാനേ അനുവദിക്കുന്നുള്ളൂ. പിയമ്മിന്റെ കവിതയുടെ ആത്മദർശനക്കുറിപ്പും, കവിതകളെക്കുറിച്ച് ചാത്തനാത്ത് അച്യുതനുണ്ണിയുടെ മനോഹര നിരീക്ഷണങ്ങളുമാണ് സ്ഥിതി ഈ രൂപത്തിലെത്തിയ്ക്കുന്നതെന്ന് തോന്നുന്നു! കവിയുടെ ചെറുകുറിപ്പ്, മലയാളകവിതയെക്കുറിച്ചുള്ള ഏതു ഭാവിചർച്ചയിലും സ്പർശിക്കപ്പെടും. ലേ ഔട്ടിലും കവറിലും രാഗേഷ് പരിയാപുരത്തിന്റെ മധുരസ്പർശമുണ്ട്. ഏകാഗ്രമായി താൻ കാണുന്ന ദ്വൈതദർശനത്തെ, തന്നിലുൾക്കൊണ്ട് പുതിയ ആണ്ടം പൊട്ടുന്ന കവിത തന്നെയാണ് കവറിന്റെ വിഷയമെന്ന് ഞാൻ കരുതുന്നു.

സമ്മാനിച്ചയയ്ക്കാൻ പറ്റിയ സമാഹാരം
വർഷങ്ങളായി നീണ്ടുനില്ക്കുകയും തുടരുകയും ചെയ്യുന്ന കോവിഡ് അന്തരീക്ഷത്തിന്ന് പരിഹാരങ്ങൾ ഇപ്പോഴും പൂർണ്ണമല്ലല്ലൊ. ഭയം കൂടുതലായി, ഏതാണ്ട് അദൃശ്യമായി, ഒരു വിചിത്രധൈര്യം ജനങ്ങൾക്ക് നല്കിതുടങ്ങിയിരിയ്ക്കുന്നു. മിക്ക വിവാഹങ്ങളിലും പിറന്നാളുകളിലും ഇപ്പോൾ പങ്കെടുക്കുക കൂടി അസാദ്ധ്യമായിരിയ്ക്കുന്നു. വായനാശീലമുള്ളവർക്ക് മംഗളാവസരങ്ങളിൽ സമ്മാനിയ്ക്കാൻ, അയച്ചു കൊടുക്കാൻ, ഈ ഗ്രന്ഥം ഉത്തമമാണെന്ന് എനിക്ക് തോന്നുന്നു. വിതരണം എൻ.ബി.എസ്സി(N.B.S)നാകയാൽ, എളുപ്പത്തിൽ ഗ്രന്ഥം അയയ്ക്കുകയുമാവാം. വില എൺപത് രൂപയിലും പേജുകൾ അറുപത്തേഴിലും ഒതുങ്ങുന്നതു പോസ്റ്റൽ ആയി അയയ്ക്കുവാൻ കൂടുതൽ സൗകര്യം നല്കുന്നു.
ഭക്ഷണവും ഔഷധവും
തന്റെ കവനയാത്രയെക്കുറിച്ചും, കവിതകളെയും സ്പർശിച്ച്, ചെറുകുറിപ്പിൽ, കവിത തനിയ്ക്ക് ഔഷധവും ഭക്ഷണവുമാണെന്ന സത്യം അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ഇന്നത്തെ ഇരുണ്ട, ജയിൽ വാസതുല്യമായ നിത്യ ജീവിതത്തിൽ, വായനക്കാരനു കൂടി, ഒട്ടും കുറയാതെ, ഭക്ഷണവും മരുന്നുമാകാൻ ഈ സമാഹാരത്തിന്ന് ശക്തിയുണ്ട്. അതിന് ഇതിലെ കവിതകൾ ആഴത്തിൽ സ്പർശിയ്ക്കപ്പേടേണ്ടതുണ്ട്. അവിടെയാണ് അച്യുതനുണ്ണിയുടെ ആമുഖ ലേഖനത്തിന്റെ സൗന്ദര്യത്തിനുപരി വർദ്ധിച്ച സഹായവും.
കോവിഡ് അന്തരീക്ഷത്തിൽ ഒരൂന്നുവടി
ദേഹത്തിന്റെ ആന്തരികശക്തിയെ ബലപ്പെടുത്തിയാണ് വാക്സിൻ പ്രയോജനകരമാവുന്നത്. നമ്മുടെ ദേഹത്തിന്നു കർമ്മനിരതമായ മനസ്സും, പ്രസന്നതയും, പ്രതിരോധ ശക്തിയും കവിത പ്രദാനം ചെയ്യുന്നു. മനുഷ്യഹൃദയത്തിന് ഒരൂന്നൽ വടിയാകാൻ ഈ ഗ്രന്ഥത്തിന് കെല്പു കാണുന്നു. ഇതൊരു കാലിക പ്രസക്തിയിൽ ഒതുങ്ങന്നതല്ല. എന്നെപ്പോലെ കഴിഞ്ഞ രണ്ടു വർഷത്തോളമായി കൂട്ടിലടയ്ക്കപ്പെട്ട ആയിരങ്ങളുടെ ഹൃദയങ്ങൾക്കും ഇത്തരം ഒരൂന്നു വടി ആവശ്യമായിരിക്കുന്നു. ജീവിതം മുൻപെന്ന പോലെ തുടരാൻ, നമുക്ക് പ്രതീക്ഷയുടെ പ്രമാണമായി ഈ ഗ്രന്ഥത്തെ കാണാം.
പ്രധാന തിരിച്ചറിവ്
വായിയ്ക്കാനും ചിന്തിയ്ക്കാനും വഹയൊരുക്കിയും പൂന്താനത്തിന്റെ മധുരസ്മൃതി ആവാഹിച്ചും വായനക്കാരിലെത്തുഅനുഗ്രഹവർഷം ഹർഷമായി വർഷിക്കുകയും ചെയ്യും. തന്നിൽ നിന്നുയരുന്ന ഗീതങ്ങൾക്ക് അധികാരിയും ഉത്തരവാദിയും താൻ തന്നെ ന്ന ഈ സമാഹാരം ഒരോ സാഹിത്യാസ്വാദകന്റെയും വായനമുറിയിലും എഴുത്തു മേശയിലും സ്ഥാനം നേടുമെന്നുറപ്പാണ്. വികാസം പ്രാപിച്ച കവി ഹൃദയത്തിന്റെ ഈ പുതിയ സമർപ്പണം, അത്യധികം പ്രസന്നമായ മലയാളഭാഷയിലൂടെ, ഓരോ വായനക്കാരിലും എത്തി എന്ന തിരിച്ചറിവ് – ഗീതങ്ങളുടെ ഉന്നതി – അവ സ്വയം നേടിയെടുക്കുന്നതാണെന്ന തിരിച്ചറിവ് (‘കഥ നമ്മളെ എഴുതുന്നു’രായണൻ പരീക്ഷിച്ചു കാണുന്ന ചെറുകവിതാ രീതി, കൂടുതൽ എഴുതിയാൽ കുറഞ്ഞു പോകുമെന്ന് സൂചിപ്പിയ്ക്കുകയും ചെയ്യുന്നു. ) ഈ സമാഹാരം നമുക്ക് പ്രദാനം ചെയ്യുന്നു. ഈ നിറഞ്ഞ ചാരിഥാർത്ഥ്യത്തിന്റെ ബഹിർസ്ഫുരണമാണ് ‘മദ്ധ്യേയിങ്ങനെ’. നാ
കുളങ്ങളല്ല, മഞ്ഞുതുള്ളികൾ
പി. കുഞ്ഞിരാമൻ നായരുടെ കവിതകളെക്കുറിച്ച് പരാമർശിയ്ക്കവെ ആർ. രാമചന്ദ്രൻ സാർ, നടത്തിയ നിരീക്ഷണം കൂടി ഓർമ്മയിൽ വരുന്നു. ഒരു മഞ്ഞുതുള്ളിയിൽ ഒരു ലോകത്തെ ഒതുക്കലാണ് കവിത. അനവധി കുളങ്ങൾ കുഴിക്കുകയാണ് കുഞ്ഞിരാമൻ നായരുടെ രീതി. (ഓർമ്മയിൽ നിന്നാകയാൽ സാരാംശമെ ശരിയാകാനിടയുള്ളൂ) കുളങ്ങളെ മഞ്ഞുതുള്ളികളാക്കുന്ന പരീക്ഷണം തന്നെയാണല്ലൊ, ഈ സമാഹാരത്തിലൂടെ നാരായണനും നിർവ്വഹിച്ചു കാണുന്നത്: വിജയപ്രദമായി തന്നെ!
ഹൃസ്വകവിതയുടെ പാരമ്പര്യം
പുതുതൊന്നുമല്ല, കൃത്യവിജ്ഞത ആവശ്യമായ ഈ രീതി. നമുക്കിത് ചിരപരിചിതം തന്നെ. കവികുലത്തിന്റെ ഇന്നത്തെ പരമ്പര ഈ ശാഖയിൽ ദുർബ്ബലമെന്നേയുള്ളൂ. ആയിരക്കണക്കിന് വർഷങ്ങളുടെ സഹചാരിയാണ് സൂത്ര സമ്പ്രദായം. ആര്യാവർത്തത്തിൽ മാത്രമല്ല, തെന്നിന്ത്യയിലും സ്ഥിതി സമാനമായിരുന്നു. തിരുക്കുറൾ ക്രിസ്തുവിനും മുമ്പുള്ള സംഘക്കാല കൃതിയാണ്. അതും അനുവർത്തിയ്ക്കുന്ന രീതി പലയിടത്തും സൂത്രസമാനമാണ്. യാഥാർത്ഥ്യത്തിന്റെ കരൾ പറിച്ചെടുത്ത വാക്കുകളാണ് കുരൽ. അന്വേഷണ വിഷയത്തിലേയ്ക്കുള്ള ഊളിയിടൽ തന്നെ അവയുടെ മർമ്മം. കാതൽ എന്തെന്ന കാതോർപ്പാണ് കുരൾ. ഇതിന്റെ മറ്റൊരു രൂപമാണ് മലയാളത്തിൽ പി.യം. വലുതാക്കുന്നതെന്ന് തോന്നുന്നു.

സത്യസൗന്ദര്യദർശനം
സത്യവുമായി സൗന്ദര്യത്തെ വിളക്കി, സ്വർണ്ണനൂൽ നേർപ്പിച്ച് സാഹിതീകണ്ഠത്തിൽ ചേർക്കപ്പെടുന്നതാണല്ലോ ചെറുകവിതകൾ. സമാഹാരത്തിലെ അമ്പത്തെട്ടു കവിതകളും ഈ രീതിയിൽ നോക്കുമ്പോൾ ഐകരൂപ്യം തന്നെയാണ് പ്രദർശിപ്പിക്കുന്നതും. കൃശാംഗികളായ ഇവർ, വികസിച്ചുകൊണ്ടിരിക്കുന്ന ഇന്റർനെറ്റ് വായനക്കാർക്ക് വായിയ്ക്കാനും (കുറച്ചെങ്കിലും!) ചിന്തിക്കാനും, കൂടുതൽ സൗകര്യം നല്കുന്നു.
ആധുനികതയുടെ അനിവാര്യതയും അവസരവും
കവിയ്ക്കായാലും അനുവാചകനായാലും, സംവേദന ക്ഷമത ഏതാണ്ട്, സ്ഥിരം തന്നെ രീതികളാണ്, സഞ്ചാരീഭാവങ്ങൾ എന്നപോലെ ചരങ്ങളാവുന്നത്.
കവിതാ പശ്ചാത്തലത്തിൽ സമാഹാരം
കുറുംകവിതകളിൽ പി.എം നടത്തുന്ന പരീക്ഷണങ്ങൾ കൗതുകപൂർവ്വം വീക്ഷിക്കാൻ നമ്മുടെ കൂടയില്ലാത്ത വലിയ ഒരു കവിനിര തന്നെ ഓർമ്മയിലേയ്ക്ക് തിക്കി തിരക്കി എത്തുന്നു. വിഷ്ണുനാരായണൻ, കക്കാട്, പാലൂർ, അക്കിത്തം തുടങ്ങി എനിയ്ക്കു കൂടി ഹൃദയം തുറന്നവർ; എന്റെ ഗുരു കൂടിയായ ആർ. രാമചന്ദ്രൻ, സുഗതകുമാരി, എ.പി.പി, ഇടശ്ശേരി എന്നിങ്ങനെ ഹൃദയസ്പർശകർ – അവരെല്ലാം ഒരു സൗരഭ്യമെന്ന പോലെ വിട്ടു പിരിഞ്ഞപ്പോൾ ബാക്കി നിർത്തിയ സ്മൃതികൾ ഈ പരിശ്രമത്തിന്നും ഊർജ്ജം പകരുന്നതായും ഞാൻ കരുതട്ടെ. കക്കാടിന്റെ ഉത്തമവും ക്രൂരവുമായ ‘വഴി വെട്ടുന്നവരോട്’ എന്ന കവിത ഉള്ളിൽ മുഴങ്ങുന്നുമുണ്ട്. അവരുടെ വാത്സല്യം സമാഹാരത്തിന്നു അവകാശപ്പെട്ടതുതന്നെ. കേട്ടു പരിചയമേ ഉള്ളൂവെങ്കിലും, കോലായയുടെ ഓർമ്മകൾകൂടി ഈ സമാഹാരം ഒരു നവദിശയിൽ ഒളിപ്പിയ്ക്കുന്നുണ്ടോ? കവിതാ വെവിദ്ധ്യത്തിന്റെ മദ്ധ്യരേഖ സാങ്കൽപ്പികമെങ്കിൽപോലും പ്രയോജനകരം തന്നെ. കയ്യെത്താ ദൂരത്തു നില്ക്കുന്ന പ്രതിഭകൾക്കും അനുഭവങ്ങൾക്കും തനതായ പരിവേഷങ്ങൾ ഉള്ളത് നാം അനുഭവിയ്ക്കുന്നവ തന്നെ.
കൂടെ നിൽക്കുന്നവർ
പൂന്താനത്തിന്റെ പ്രകീർത്തനം തന്നെയാണല്ലോ സമാഹാരത്തിന്റെ ശീർഷകവും.
കൂടെയല്ല മരിയ്ക്കുന്ന നേരത്തും
കൂടെയല്ല ജനിയ്ക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ.. കാണുന്ന നേരത്ത്,
മത്സരിച്ചിരുന്നവരെല്ലാം അകന്നു, പക്ഷെ, കൂടെത്തന്നെയുണ്ട് ഹൃദയത്തിൽ, അവർ!
ആന്തരിക രീതികൾ
ഋജുകവിതകൾക്ക്, സംവേദനമണ്ഡലം ചെറുതും ഒരർത്ഥത്തിൽ കൃശവുമാകാം. അഗ്നിസ്ഫുലിംഗങ്ങളാണവ, കാട്ടുതീ അല്ല. സ്ഫുലിംഗങ്ങൾ വായനക്കാരിലാണ് നീറിപ്പിടിച്ച് കാട്ടുതീയാവുന്നത്. ഒരു പുതിയ സംവേദനത്തിന്റെ ആരംഭം തന്നെയാണ് ഒരോ കാട്ടുതീയും. ഇരുട്ടിനോടുള്ള ദ്രുതപ്രതികരണത്തിന്നു ശേഷമുള്ള പച്ചപ്പിന്റെ ആണ്ടം പൊട്ടൽ നമുക്കിവിടെ ദർശിക്കാം. ഋജുകവിതകൾ ഒരിയ്ക്കൽ വായിച്ചാൽ പോര; കൂടെ നിർത്തണം. മനസ്സിലാക്കാൻ ആസ്ഥ അനിവാര്യവുമാണ്.
പുതിയ സാദ്ധ്യത
ഇന്നത്തെ കണക്ടഡ് മൊബെലുകൾ ഈ രണ്ടു സൗകര്യങ്ങളും കൂടുതൽ ചെലവില്ലാതെ നമുക്കു തരുന്നു എന്നു കൂടി കണക്കിലെടുക്കുകയും വേണം. ഒരന്തരീക്ഷ നിർമ്മിതി ലഘുവായിത്തീരുകയാണ്. അനുവാചകരുടെ ഒരു പുതിയ നിര, ഉണർന്നും ഉയർന്നും വരാനാണിരിയ്ക്കുന്നത്. ഇത് ഇന്നത്തെ യുവകവികൾ ശ്രദ്ധിക്കേണ്ട മാറ്റമാണ്. പാപ്പിറസ്സിൽ അവർ അംസാന്തം മുങ്ങരുത്. സമാഹാരത്തിലെ കവിത, യുവസാഹിത്യകാരന്മാരെ പ്രാത്സാഹിപ്പിക്കുന്നു. ഒരുദാഹരണം നോക്കാം.
ഋജുകവിതയ്ക്ക് ഉത്തമോദാഹരണം
അഗ്നിസ്നാതയായ വാക്ക്
ശുദ്ധമനനമായി
ഉയർത്തെഴുന്നേല്ക്കുന്നു.
ഒരാശയ പ്രപഞ്ചമായ രാമായണത്തെ ഏഴു വാക്കിലും തലക്കെട്ടിലും ഒതുക്കിയിരിയ്ക്കുന്നു. കുമാരനാശാന്റെ ഒരു ശ്ലോകം നോക്കൂ!
ഒന്നു നിർണ്ണയമുദീർണ്ണ ശോഭയാ-
ളിന്നു താപസ കുമാരിയല്ലിവൾ,
കുന്ദവല്ലി വനഭൂവിൽ നില്ക്കിലും
കുന്ദമാണതിന് കാന്തി വേറെയാം!
ഇങ്ങനെ കാന്തി വേറെയായത് കുമാരനാശാന്റ വാക്കുകൾ, അഗ്നിസ്നാതങ്ങളാകയാൽ തന്നെ. സീതയുടെ ഉദീർണ്ണശോഭ തൻെറ കവിതയിൽ പി.എം ആവിഷ്കരിച്ച നീതി എന്നെ ഏറെ ആകർഷിക്കുകയും ചെയ്തു.
ലേഖനപരിമിതി
രാമായണത്തിന്റെ പൂർണ്ണ ദർശനമില്ലാതെ ഈ കവിതയുടെ പൂർണ്ണാസ്വാദനം വിഷമകരമാണ്. അതൊന്നു ചുരുക്കുന്നതിന്റെ പ്രശ്നങ്ങൾ ശ്രമിച്ചുനോക്കിയാൽ അറിയാനുമാകും. ലേഖനം സമഗ്രമാക്കാൻ, ആ ക്രിയ വായനക്കാരന്റെ ഭാവനയ്ക്ക് വിടുന്നു. വാക്കുകളും സീതയും നമുക്ക് പരിചിതമാണല്ലോ.
സീതയുടെ പശ്ചാത്തലം
ഭർത്താവ് ആശ്രമപരിസരത്തിൽ ഉപേക്ഷിച്ച ഒരു ഗർഭിണിയായാണ് സീത വാല്മീകിയുടെ ആശ്രമദ്വാരത്തിങ്കൽ എത്തുന്നത്. മനുഷ്യ ജീവിതത്തിന്റെ മഹാസ്വഭാവം തിരിച്ചറിഞ്ഞ്, മക്കളെയും ഭാര്യയെയും വിട്ട് കാന്താരത്തിൽ ആശ്രമജീവിതം നയിച്ചുവരുകയായിരുന്നു വാല്മീകി. ആശ്രമത്തിന്റെ അന്തർധാരകളിൽ ജനിച്ചു വളരുന്ന അർഭകർക്ക് തുണയായത് വാൽമീകി തന്നെ. വീണ്ടും അഗ്നിപരീക്ഷയ്ക്ക് വിമുഖയായി, ഭൂമാതാവിലേയ്ക്ക് അവൾ തിരിച്ചു പോയി. ആ വാൽമീകിയുടെ തിരിഞ്ഞു നോട്ടത്തിൽ തന്നെയാണ് യഥാർത്ഥ സീതയുടെ ജനനവും, ഉയർത്തെഴുന്നേൽക്കലും. ഈ മഹൽ കൃത്യനിർവ്വഹണത്തിന്ന് വാൽമീകി ആശ്രയിച്ചത്, ആദികവിയ്ക്കനുരൂപമാകും വിധത്തിൽ അഗ്നിസ്നാതമായ വാക്കുകളെ തന്നെ. ഈ മഹൽ ചിത്രത്തെയാണ് തന്റെ ഏഴുവാക്കുകളിൽ പി.യം ആവാഹിച്ചെടുത്തിരിക്കുന്നത്. കുറുംകവിതകളുടെ രചനാരീതിയ്ക്ക് കവിതയുടെ രചനാ രീതിയിലെ ഒരു വഴിത്തിരിവ് മാത്രം മതിയാകുന്നതല്ലെന്ന് സൂചനയും നമുക്ക് ലഭിയ്ക്കുന്നു.
അഗ്നിസാക്ഷിയുടെ ഉയർത്തെഴുന്നേല്പ്
പി. എമ്മിന്റെ കവിതയിലെ ഉയർത്തെഴുന്നേൽക്കൽ നോക്കൂ. രചനാത്മകമായ ഒരു വെട്ടിത്തുറക്കൽ കൂടി, ഋജു കവിതകളുടെ മുഖമുദ്രയാണ് എന്നതു നമ്മെ ഓർമ്മപ്പെടുത്തുന്നു. പി.എം നാരായണനെന്ന പ്രതിഭാശാലിയായ കവിയിൽ ചുരുങ്ങി നില്ക്കുന്ന ഒരു സാമർത്ഥ്യം അഥവാ അനുഗ്രഹം മാത്രമാണോ ഈ കവിതകൾ ദ്യോതിപ്പിക്കുന്നത്? അനാവശ്യമായ വാക്‌മേദസ്സ്, രാവണൻ തന്റെ ഒൻപത് തലകളെ എന്ന പോലെ വെട്ടിമുറിച്ച് കളഞ്ഞ്, അജ്ഞതയുടെയും ആലസ്യത്തിന്റെയും പോർച്ചട്ടകളെ വിളക്കുന്ന കവിതകളുടെ നിർമ്മാണ ചാതുരിയിൽ ഒരു മുന്നേറ്റം തന്നെ നേടിയെടുക്കാൻ ഈ ഋജുകവന രീതി പ്രാപ്തി നേടുമോ? അനുസന്ധാനം സ്വതേ വിഷമമാണെങ്കിലും, പുതുമയുടെ ആദ്യദർശനത്തേക്കാൾ എളുപ്പമാണല്ലോ. കവി എണ്ണനൂലിട്ട വിളക്ക് തന്നെ. ദീപ്തിയാണല്ലോ കവിത; തെളിഞ്ഞുകത്തുന്ന ദീപശിഖ.
ചെറുതാക്കുന്നതിലെ കൗതുകങ്ങൾ
പുറംലോകത്തെ അമാവാസി കവിതാശോഭ വളർത്തുന്നതേയുള്ളൂ. രാഷ്ട്രങ്ങൾക്കും വ്യക്തികൾക്കും അനിശ്ചിതത്വം ചുറ്റും ചൂഴുമ്പോൾ കവിത മൃതസഞ്ജീവനി ആയിത്തീരുന്നു. പ്രശസ്തനായ പി.എമ്മിന്റെ തനതായ ആശയങ്ങളും ദർശനങ്ങളും ആറ്റിക്കുറുക്കലുകൾക്ക് എന്ത് രൂപമായിരിയ്ക്കും നല്കുക എന്ന് ഞാൻ ആശ്ചര്യപ്പെടുകയും ചെയ്തിരുന്നു. അവ ഋജുകവിതയുടെ നവമാർഗ്ഗത്തിലൂടെ അനുവാചകനിലേയ്ക്ക് ഒലിച്ചിറങ്ങുമോ? സംശയങ്ങൾക്ക് ഗഹനത പകരാൻ നാരായണന്റെ (എനിക്ക് പ്രിയം കൂടിയ) മുൻകാല വായനകളായ ‘തടാക’വും, ‘കാശി’യും ഓർമ്മയിൽ തെളിഞ്ഞുവരികയും ചെയ്തു.
പ്രസക്തിയും എളുപ്പവും – കവി നേരിടുന്ന സമസ്യ
ആധുനികകാലം കവിയെ സുരസയുടെ മുന്നിലകപ്പെട്ട വായുപുത്രൻ എന്നപോലെയാക്കുമ്പോൾ, പി.യം സ്വധന്യതയെ ചുരുക്കി ചെറുതാക്കി കാലത്തിൽ നിന്നും സ്വതന്ത്രനായി പുറത്തുവരികയാണോ? തന്റേതായ സേതു എങ്ങനെയായിരിയ്ക്കാം അദ്ദേഹം കെട്ടുന്നതും, സീതയെ വീണ്ടെടുക്കുന്നതും? ഇത്തരം ആശങ്കകൾ കൂടാതെയല്ല ഞാൻ കുറുംകവിതകൾ വായിക്കാൻ തുടങ്ങിയത്. വായന പൂർത്തീകരിയ്ക്കുമ്പോൾ, ഞാൻ മുഴുവൻ മനസ്സിലാക്കി എന്ന യാതൊരുറപ്പുമില്ലെങ്കിലും, ഒരു പ്രസക്തിയേറിയ അനുകരണീയ ഭാവിരീതി തന്നെയാണ് കവി കണ്ടെത്തിയിരിയ്ക്കുന്നതെന്ന് എനിയ്ക്ക് ഉറപ്പു തോന്നി. പരിശ്രമവും പ്രതിഭയും മേളിയ്ക്കുന്ന ഈ രീതി എത്രപേർ കവിതയിൽ പ്രയോജനപ്പെടുത്തുമെന്ന്, തല്ക്കാലം നമുക്ക് കാലത്തിനുതന്നെ വിട്ടുകൊടുക്കുക.
ഋജു കവിത ധ്വനിയിൽ കേന്ദ്രീകൃതം
കവിയുടെ ശൈശവത്തിന്റെ വളപ്പൊട്ടുകളും യുവത്വത്തിന്റെ രുധിരരേണുക്കളും വാർദ്ധക്യത്തിൽ ചികഞ്ഞെടുക്കപ്പെടുന്ന ഭാവപ്രതിബിംബങ്ങളും എല്ലാം പുറത്തുവരാതെ ധ്വനികളിൽ മാത്രം ഒതുങ്ങുന്നതാണ് സമാഹാരത്തിലെ ഹൃസ്വകവിതകൾ ഓരോന്നും.
മാറിമറിയുന്ന അനുഭവങ്ങൾ
ദശകങ്ങളുടെ പടികൾ കയറിക്കയറി പോയപ്പോഴും ഇറങ്ങിയിറങ്ങി വന്നപ്പോഴും, വ്യത്യസ്തരീതിയിലാണെങ്കിലും, നാം ചിന്താധീനർ തന്നെ. കാണാനുള്ള പ്രതീക്ഷയിൽ പടി കയറലും, കണ്ടതിന്റെ അർത്ഥതലങ്ങൾക്കിടയിൽ ചുറ്റുന്ന ചിന്താധാരകളുമായി പടിയിറങ്ങലുമാണ് മനുഷ്യരീതി. കവി ഹൃദയത്തിൽ ദശാബ്ദങ്ങൾ പൊള്ളിച്ച കൊള്ളിയാനുകൾ തന്നെയാണ് സമാഹാരകവിതകളെ പുഷ്ക്കലമാക്കുന്നത്. ഈ ഉദ്യമത്തിന്ന് കുറും കവിത കുറെക്കൂടി ഉത്തമം തന്നെ. സ്വാഭാവികമായി മുഴക്കം അഥവാ ധ്വനിയാണ്, വിശദാംശവിവരണമല്ല ഋജുകവിതകളിൽ പ്രധാനം.
ഋജുകവിതകളുടെ ഡിസിപ്ലിൻ
ഋജുകവിതകൾക്ക് ആവശ്യമായ അടിസ്ഥാനഗുണങ്ങൾ എന്തൊക്കെയാണ്? മന്ത്രസമാനമായ സൂക്ഷമത, ആർജ്ജവത്വം, നിയന്ത്രണം, പുതുമ. ഇവയൊക്കെയാണ് പുതിയ ഊർജ്ജം അനുവാചകനിൽ ഉണർത്താൻ വേണ്ട പ്രതിഭ എന്ന് ചുരുക്കിയാൽ പോര താനും. കവിത ന്യൂസ് അല്ല. എന്നാൽ കവി ഹൃദയം എങ്ങനെയിരിയ്ക്കണം?
ഇത്ര ധന്യത നിറഞ്ഞുകാണ്മതി-
ല്ലിത്ര നൂനമൊരു സാർവ്വഭൗമനിൽ
ചിത്തമാം വലിയ വൈരി കീഴമർ-
ന്നത്തൽ തീർന്ന യമി തന്നെ ഭാഗ്യവാൻ!
ന ഋഷി: കവി
കുമാരനാശാന്റേതാണ് ശ്ലോകം. വാക്കുകൾ അദ്ദേഹത്തിന്റേത് എന്നു വിശദീകരിയ്ക്കേണ്ടതുമില്ല. അവയനുസരിച്ച്, ഭാഗ്യവാനായിത്തുടങ്ങി പി.എം എന്നേ ഈ സമാഹാരത്തിന്നു പറയാനുള്ളൂ. ഈ പ്രസിദ്ധമായ ശ്ലോകത്തിൽ കവി എങ്ങിനെയിരിക്കണം എന്നതിന്റെ ഉത്തരവും ആശാൻ നല്കുന്നുണ്ട്.
ഋജുകവിതകളുടെ കൂടുതൽ പ്രത്യേകതകൾ.
ആത്മാവിനെ മഥിയ്ക്കാൻ കെല്പുറ്റ ധ്വനികളുടെ ദർശനവും, ആവിഷ്കാരവും, അതിൽ നിന്ന് ദർശകനനുഭവപ്പെടുന്ന, ക്രമേണ അയാളുടെ ഹൃദയത്തിൽ തെളിയുന്ന ചിത്രവുമാണ് ഇവയുടെ അശ്വഹൃദയമെന്നു തോന്നുന്നു. തന്നെ താനറിയില്ലെങ്കിലും, താൻ എന്തല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും വെളിപ്പെടുത്തുക കുറും കവിതകളുടെ അധികപ്രാപ്തിയാണ്. അതിന്ന് ഒന്നാന്തരം തെളിവായി ഈ സമാഹാരം നിലനില്ക്കുകയും ചെയ്യും.
പ്രതീക്ഷയുടെ പ്രമാണം
പുതിയ ചോദ്യങ്ങളും അവയ്ക്കു സാദ്ധ്യമായ ഉത്തരങ്ങളും പി.എമ്മിലെ മനുഷ്യനെ എന്നും ഉൽക്കണ്ഠപ്പെടുത്തി; ഉത്സാഹപ്പെടുത്തുകയും ചെയ്തു. അപൂർണ്ണത – നിസ്സംഗതയ്ക്കിടയിലും ഇടപെടാനുള്ള പ്രസാദവും-സന്നദ്ധതയും തുടരുന്നന്നു എന്ന ശുഭസൂചനയും സമാഹാരം തരുന്നു. ഇത് പ്രതീക്ഷയുടെ പ്രമാണം തന്നെ.
കവിതകളെ പരിചയപ്പെടാൻ
കവിതകളെ ഒന്നൊന്നായി പരിചയപ്പെടുത്താൻ മറന്നതല്ല, ചെയ്യാതിരുന്നതാണ്. അതിമനോഹരമായി ആ ദൗത്യം അവതാരികയിൽ അച്യുതനുണ്ണി നിറവേറ്റിയിട്ടുണ്ട്. ഔചിത്യത്തോടെ ശ്ലാഘനീയമായി അദ്ദേഹം തന്റെ കർത്തവ്യം ചെയ്തിരിക്കയാൽ, ദുർബ്ബലമായ അതിന്റെ ഒരു വിദൂരഛായ പകരാതെ, സ്വാനുഭവങ്ങളെ ആവിഷ്ക്കരിയ്ക്കുന്നതിൽ അനുഭവപ്പെട്ട പരിമിതികൾ അതിനൊന്നും മുതിരരുത് എന്ന് എന്നെ ഉപദേശിക്കുന്നു. രാമായണത്തിലെ സീതയുടെ ജീവിതാനുഭവത്തെ, പി.എമ്മിന്റെ സപ്തപദിയുടെ സീതയുമായി തുലനം ചെയ്യാൻ ശ്രമിച്ച പഠനഭാഗങ്ങൾ സ്ഥൂലത പകരുമെന്നതിനാൽ പേരിനെ ചേർത്തിട്ടുള്ളു. തികച്ചും അനാവശ്യമല്ല, കൂടുതൽ പഠനം. ഇവിടെ, ഔചിത്യം മറ്റൊരു ലേഖനത്തിന് വിഷയമാക്കാനാണ് എന്നെ പ്രേരിപ്പിക്കുന്നത്.
ചുരുക്കൽ ആവശ്യമായി
ധ്വനിയുടെ അനുഭവത്തിന് – അതിന്റെ പൂർണ്ണതയ്ക്ക്, സീതയുടെ ജീവിതനഖചിത്രം അത്യാവശ്യം തന്നെയാണ്. ചേർക്കുമ്പോൾ അപര്യാപ്തയും അഭംഗിയും തോന്നിയതിനാൽ ആ ഭാഗം ഒഴിവാക്കുക ആയിരുന്നു. സാധാരണക്കാരായ എന്നെപ്പോലെയുള്ളവർക്ക് ഈ ചുരുക്കൽ വിദ്യ എത്ര വൈഷമ്യം നിറഞ്ഞതാണെന്ന് ബോധ്യപ്പെട്ട് അതിന് എന്റെ ഹൃദയത്തിൽ മതി തൽക്കാലം സ്ഥാനമെന്ന് നിശ്ചയിച്ചതാണ്.
കവിയുടെ കുറിപ്പ് സമാഹാരത്തിന്റെ മയൂരശിഖ
ഈ ഗ്രന്ഥത്തിന്റെ മാറ്റ് ഏറ്റവും കൂട്ടുന്നത്, സ്വഹൃദയത്തിലെ കവനാനുഭവങ്ങളെക്കുറിച്ച് പി.എം സമാഹാരത്തിൽ ചേർത്ത കുറിമാനമാണ്. അത് വീണ്ടും വീണ്ടും നോക്കുവാൻ മാത്രമായും സമാഹാരം വാങ്ങി സൂക്ഷിക്കാമെന്ന് എന്റെ പക്ഷം.
ആശ്വാസത്തിന്റെ ചലനാത്മകതയും പ്രയാണങ്ങളും
ജീവിതത്തിന്റെ നെരാശ്യങ്ങൾ അസ്വസ്ഥനാക്കുമ്പോൾ, ദൈവമേ! എന്ന് പറഞ്ഞു പോകുമ്പോൾ, ദൈവം കേൾക്കുന്ന വ്യഥകൾ ആവർത്തനത്താൽ നിത്യമാണല്ലോ. നാമെത്തുന്ന ആശ്വാസാലയങ്ങൾ – അവ വാക്കുകൾ തീർത്തതായാലും കല്ലും മണ്ണും കൊണ്ട് സൃഷ്ടിച്ചതാണെങ്കിലും – അടുത്ത ഗേഹത്തിലേയ്ക്ക നീങ്ങണമെന്ന് താമസം വരാതെ ബോദ്ധ്യപ്പെടുത്തുന്നതാണല്ലൊ അനുഭവം. മരുപ്പച്ചകളും പച്ചകൾ തന്നെ; എന്റെ പച്ചകൾ. അവ കൂടി കൂട്ടിനില്ലെങ്കിൽ ഈ ആവർത്തനത്തിലൂന്നിയ കഥയ്ക്ക് മധുരം കെയ്യിലേന്തുക എത്ര കൂടുതൽ പ്രയാസമാവും? സത്യത്തിൽ അയഥാർത്ഥമായ ഈ യഥാർത്ഥമാകുന്നു നമ്മൾ. പ്രപഞ്ചം നമുക്കുള്ളിലും, പ്രപഞ്ചത്തിനുള്ളിൽ നമ്മളും വികസിയ്ക്കുന്നത് അനന്തമായാണ്. അതിൻ ‘മദ്ധ്യേയിങ്ങനെ’…
അനുരോധത്തിനും പ്രതിരോധത്തിനും ഏറെ ഉപരിയാണ് രോധനം. രൂപം ധരിയ്ക്കുന്ന യോദ്ധാവ്, യാനമാർഗ്ഗത്തിലെ കാല്പാടുകൾ നോക്കി വേണം അദ്ദേഹത്തിന്റെ മാർഗ്ഗമറിയൽ. കാല്പാടുകൾ തീർത്ത് മുൻയോദ്ധാവ് അനുഭവിച്ച ആന്തരിക ദർശനങ്ങൾ – അവ നമുക്ക് എങ്ങനെ ദൃഷ്ടിഭൂതമാക്കാം? അപൂർണ്ണമായ യുദ്ധതന്ത്രമല്ല, യോദ്ധാവിന്റെ തിരോധാന കാരണം. യുദ്ധതന്ത്രത്തിന്റെ ഉച്ചഭാവത്തിൽ തന്നെ ഹോമിക്കപ്പെടേണ്ടതാണ് യോദ്ധാവിന്റെ അന്ത്യപാദങ്ങളും. പ്രപഞ്ചത്തിന്നും ജീവനും അതാണല്ലോ ശോഭനവും. വേദന സംവേദനവും, സംവേദനം അമൃതുമായി മാറുന്ന അത്ഭുത പ്രക്രിയയാണല്ലോ നമ്മുടെ ഓരോരുത്തരുടെയും അനുഭവപരമ്പരയുടെ ഉദാത്തഭാവം. സമാഹാരം ഉന്മിഷിതമാക്കുന്നത് ഈ അത്ഭുതത്തെതന്നെ. അത്രയുമാണ് ഈ ചെപ്പിൽ ഒതുങ്ങുന്നതായി എനിക്ക് ദൃഷ്ടീഭവിച്ചത്. ഒരു പക്ഷേ ഒതുങ്ങേണ്ടതും അത് തന്നെ. മാറ്റമല്ല വാസ്തവത്തിൽ സ്ഥിരം. അനുഭവങ്ങളിലൂടെ വിരിയുന്ന അവസ്ഥകളുടെ അടിത്തറയുടെ അനുഭവമാണ് സ്ഥിരം. താൻ എന്ന സ്ഥിരതക്കുപരി അവസ്ഥകളെ നിലനിർത്തി, കണക്ക് പിടിക്കുകയാണല്ലോ, കൗതുകം കൂറുകയാണല്ലോ, ജീവൻ നിമിഷംപ്രതി സാധിച്ചുകൊണ്ടിരിക്കുന്നതും!
– എം. കെ. മൂസദ്.