വേലിയരിപ്പൂക്കൾ


ആർദ്രമായ ഒരു സന്ധ്യ യിൽ തരളിതമായ സ്വരത്തിൽ അവൾ മൊഴിഞ്ഞു:
” ഞാൻ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നറിയ്വോ? ”
പക്ഷെ, അതൊരു വിടവാങ്ങലായിരുന്നു.
മുറിപ്പാടുകൾ തലോടി നടന്നുനീങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു:
വരും വരായ്മകളുടെ വളവുകളിൽ ഇടറി നില്ക്കരുത്.
പുതിയ പുലരികൾ കാത്തിരിക്കുന്നു…

കരിവളകിലുക്കി കാലം കടന്നുപോയി.

“എല്ലാം ഞാനറിഞ്ഞു.
എനിക്ക് മരിച്ചാൽ മതി..” ഓർമ്മയുടെ ഒരു കോണിൽ നിന്ന് ഒരു തേങ്ങലുയരുന്നു. ബാല്യത്തിലെ കളിക്കൂട്ടുകാരി മനസ്സിൽ ചേക്കേറിയിരുന്നുവെങ്കിലും എവിടെയോ വെച്ച് അറിയാതെ ഹൃദയബന്ധത്തിന്റെ ലോലമായ ചരട് മുറിഞ്ഞു പോയിരുന്നു..

വേഷഭൂഷാദികളിൽ ശ്രദ്ധ വെയ്ക്കാതെ അലസനായി നടന്ന നാളുകളിൽ ഗുരുവായൂരെ പ്രസാദം നീട്ടി,
” നാളെ ഈ കാടും പടലവുമൊക്കെ കളഞ്ഞ് കുളിച്ച് ഈ കുറി തൊട്ടു വരണം ” എന്ന് കല്പിച്ച സഹപാഠിയുടെ ശാസനയുടെ മധുര മിന്നും മനസ്സിലുണ്ട്.

സൗഹൃദത്തിന്റെ സുഗന്ധവുമായി വഴിയരികിൽ ചില
സ്റ്റേഹപ്പൂക്കൾ കുണുങ്ങി നിന്നു..
ഒരു മൂത്തസഹോദരിയുടെ സ്വാതന്ത്ര്യത്തോടെ ഇടപഴകിയ
അകാലത്തിൽ പൊലിഞ്ഞ കഥാകാരിയും
ആത്മസൃഹൃത്തായി മാത്രം കണ്ട്, “ഒന്നും മോഹിക്കാതെ ” ഇഷ്ടപ്പെട്ട സമ വയ്സ്ക്കയും സ്മരണകളിൽ ഇടയ്ക്കു വന്നു കയറാറുണ്ട്.

കരളിലെ അനുരാഗം കരിയിലകളിലൊളിപ്പിച്ച തൊട്ടാവാടിപ്പൂക്കളും
വിടർന്ന മനസ്സോടെ “ജീവിതത്തിലേക്ക് കടന്നു വരട്ടെ ? ” എന്ന് നേരിട്ടു ചോദിച്ചവരുമുണ്ട്.
അല്പം ആരാധനയോട
അകലം കാത്തവരും
ആത്മീയ ശിക്ഷണം തേടി വന്നവരുമുണ്ട്..

ഒടുവിൽ , നടുമിറ്റത്ത് കുടിയിരുത്തിയ നിത്യ മുല്ല പൂത്തുലഞ്ഞു നിന്നപ്പോഴും വേലിയരിപ്പുക്കളുടെ നിറവും മണവുമെല്ലാം ഇടയ്ക്കെങ്കിലും മനസ്സിൽ ഉണരുമായിരുന്നു..
അപ്പോഴൊക്കെ
പരിഭവമൊട്ടുമില്ലാതെ ചെറുപുഞ്ചിരിയുമായി നിന്ന നിത്യമുല്ല ഒരത്ഭുതമായിരുന്നു…

എ.പി. നളിനൻ

Share Button