യഥാര്‍ത്ഥ കവിതയില്‍ വിരിയുന്ന ഒരു നോവല്‍

റൈറ്റേര്‍സ് ബുക്സ്, വടകര പ്രസിദ്ധീകരിച്ച ‘ദുരിത പാശങ്ങള്‍’ കെ.യു.നാരായണന്‍കുട്ടിയുടെ പ്രഥമ നോവലാണ്. ചെറുതെന്ന് പറഞ്ഞുകൂടാ. 216 പുറങ്ങള്‍. 32 അദ്ധ്യായങ്ങള്‍. അളകാപുരിയില്‍ 06.06.2016-ന്ന് തിങ്കളാഴ്ച നടന്ന പ്രകാശനച്ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ കെ.സി.നാരായണന്‍ നോവലിന്റെ ഒരു കോപ്പി കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്ന് നല്‍കുകയായിരുന്നു. കവി, ചെറുകഥാകാരന്‍ എന്നീ നിലകളില്‍ നീണ്ടകാലമായി സാഹിത്യരംഗത്ത് ഒതുക്കവും വിനയും കൈമുതലാക്കി പ്രവര്‍ത്തിച്ചുപോരുന്ന ഗ്രന്ഥകര്‍ത്താവ്, കുറെക്കൂടി വിശാലമായ കാന്‍വാസ്സില്‍ നോവല്‍ രചനയും തനിയ്ക്ക് അയത്നകരമാണ് എന്ന് വ്യക്തമാക്കുന്നതായി ഈ സന്ദര്‍ഭം. എ.സഹദേവന്‍, കെ.സി. നാരായണന്‍, കെ.യു.ജോണി തുടങ്ങി സാഹിത്യരംഗത്ത് തഴക്കവും, ഗ്രന്ഥകര്‍ത്താവിനെ പരിചയവും ഉള്ളവര്‍ നോവലിനെക്കുറിച്ച് രസകരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കി ചടങ്ങിനെത്തിയ വായനക്കാരെ വായനയുടെ പുതിയ തലങ്ങള്‍ തന്നെ തിരയാന്‍ പ്രേരിപ്പിക്കയും, ഗ്രന്ഥകര്‍ത്താവ് തന്നിലര്‍പ്പിച്ച സ്നേഹമസൃണമായ പ്രഭാഷണങ്ങള്‍ക്ക്, സുന്ദരമായി നന്ദി പറയുകയും ഉണ്ടായി. പുസ്തകം സ്വീകരിച്ച് ഹ്രസ്വമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നടത്തിയ പ്രഭാഷണം അദ്ദേഹത്തിന്റെ ചെറുകഥകളെപ്പോലെത്തന്നെ, ഏറെ ആകര്‍ഷണീയവും ഹൃദയസ്പര്‍ശിയുമായിരുന്നു.
തുടര്‍ന്ന്, ഒരു കോപ്പി വാങ്ങി വായിക്കാതിരിക്കാന്‍ പറ്റുമായിരുന്നില്ല, കേട്ടവര്‍ മിയ്ക്കവര്‍ക്കും. ഞാനും അതേ സ്ഥിതിയിലായിരുന്നു. ലോകക്ളാസ്സിക്കുകളില്‍ നാരായണന്‍ കുട്ടിയോളം ഇത്രയും ഗഹനമായ പരിചയമുള്ള മറ്റൊരു വായനക്കാരനെയും ഞാന്‍ കണ്ടിട്ടില്ല- ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഗ്രന്ഥകാരനോട് ഏറെ കടപ്പെട്ടുകിടക്കുന്ന ഒരു മേഖലയുമാണിത്. രുചിയറിയുന്നവര്‍ അടുക്കളയിലെത്തുമ്പോള്‍, കഴിയ്ക്കാന്‍ കാത്തിരിയ്ക്കുന്നവര്‍ക്കും തോന്നുമല്ലോ ഒരുദ്വേഗം!
വായന, എന്റെ പ്രതീക്ഷയെ സാധൂകരിച്ചു. എന്നുമല്ല ക്രമേണ ഏറെ അഭിമാനിയ്ക്കാവുന്ന ഒരു നോവലായി മലയാളി മനസ്സില്‍ നോവല്‍ പ്രതിഷ്ഠിക്കപ്പെടുമെന്നും എനിയ്ക്ക് തോന്നുന്നു.
നോവലിന്റെ വീക്ഷണകോണ്‍ സാമാന്യം വിപുലവും, ഗഹനവും, കാലികമായ സാമ്പത്തിക- സാങ്കേതിക-രാഷ്ട്രീയ കുരുക്കുകള്‍ക്കുള്ളിലേയ്ക്ക് വെളിച്ചം വീശുന്നതുമാണ്. അന്തര്‍ദേശീയവും ദേശീയവുമായ ചലനങ്ങളും പ്രതികരണങ്ങളും കൂടി സൂക്ഷ്മതലത്തില്‍ കഥയില്‍ പ്രതിഫലിയ്ക്കുന്നുമുണ്ട്.
ശക്തമായ തൊഴിലാളി സമരങ്ങളാലും സ്വയംപര്യാപ്തതാ വാദത്താലും മുഖരിതമായിരുന്ന നമ്മുടെ രാഷ്ട്രത്തിന്റെ സാമൂഹ്യാന്തരീക്ഷം എത്ര പെട്ടെന്നാണ് ഐ.ടി. അടിമത്തത്തിലും ഗ്ളോബലൈസേഷനിലും, വിദേശനിക്ഷേപ സമാഹരണത്തിലും ചെന്നെത്തിയതെന്നും, സത്യവാന്‍ സാവിത്രിയിലും അരവിന്ദനിലും നിന്ന്, സണ്ണിലിയേണിലും അന്നവതിയിലും എത്തിയതെന്നും നമുക്ക് മറക്കാനാവില്ലല്ലോ. എവിടെച്ചെന്നാലും ഞാന്‍ ഞാനാണ് എന്ന് ഞാനൊഴിച്ച് ഏവരേയും ബോദ്ധ്യപ്പെടുത്തേണ്ടിവരുന്ന നിരാധാരാവസ്ഥയും, ടെററിസ്റ്റുകള്‍ക്കല്ലാതെ സ്വൈരജീവിതം അസാദ്ധ്യമായിത്തീരുന്ന ഭ്രാന്തന്‍ ചിന്താരീതികളെയും ഓര്‍മ്മപ്പെടുത്താത്ത പേജുകള്‍ ഈ നോവലില്‍ കുറവാണ്.

അറിഞ്ഞവര്‍ അതുകൊണ്ടും, അല്ലാത്തവര്‍ സ്വാഭാവികമായും, വിമര്‍ശനങ്ങളും പ്രതികൂല പ്രതികരണങ്ങളും നടത്താന്‍ ഏറെ സാദ്ധ്യതയുള്ളതാണ് പ്രമേയം. അതിലേറെ രചനാരീതി! അവയെ ഗ്രന്ഥം മറികടക്കുമെന്നതില്‍ സംശയമില്ല. ആയതും, പ്രതികരണത്തിന്റെ രൂക്ഷത കൂട്ടാന്‍ കാരണവുമാകാം. തനതായ, വേറിട്ട, ഒരു വായനാനുഭവത്തില്‍ പ്രതിപത്തിയുള്ള ഒരു മലയാളി വായനക്കാരനും പക്ഷെ, ഈ ശ്രമത്തെ ശ്ളാഘിക്കാതിരിക്കില്ല. ചിലപ്പോള്‍ അദ്ദേഹം സ്വാഭിപ്രായം പറയാതിരുന്നേയ്ക്കാം!
രണ്ടാം പാണ്ടിപ്പറമ്പ് യുദ്ധത്തിന്റെ മുമ്പും പിമ്പുമായി ഒരു കടലോര നഗരത്തില്‍, ഭരണകൂടത്തിന് – മേയര്‍ക്ക് എതിരായി നില്‍ക്കുന്ന ഒരേഴുപേരുടെ ജീവിതാനുഭവങ്ങളെ തൊട്ടുഴിഞ്ഞാണ് ദുരിതപാശം മുന്നേറുന്നത്. ഗ്രന്ഥകാരന്‍, അതിജീവനത്തിന്റെ നിഗുഢതകളിലൂടെ എട്ടാമനാവാതെയും, കൈയ്യാമം വീഴാതെയും ജീവിതത്തില്‍ത്തന്നെ തുടരുന്നു.
തൂപ്പുകാരന്‍ സുന്ദരന്‍, തത്തക്കൊക്ക് സമുച്ചയത്തിലെ പ്രവാചികയായ ഭ്രാന്തി, അവളുടെ ഭര്‍ത്താവ് ഭാര്‍ഗ്ഗവരാമന്‍, ആസ്ത്മാ രോഗിയായ ലേബര്‍ ഓഫീസര്‍, കര്‍മ്മപഥത്തില്‍നിന്ന് തെന്നിമാറിയ ഒരു പൂജാരി, സത്യാന്വേഷകന്‍ ഉല്പലാക്ഷന്‍, തുന്നിക്കൊണ്ടേയിരിയ്ക്കുന്ന, കുട്ടികളില്ലാത്ത തുന്നല്‍ക്കാരന്‍- ഈ ഏഴുപേരുടെ നിമിഷങ്ങളുടെ വിന്യാസം തന്നെയാണ് ദുരിതപാശം.
എല്ലാ ദുരന്തങ്ങളും അത് കടന്നുപോകുന്നവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള വാക്കുകളായി, രേഖകളായാണ് ബഹിര്‍ഗമിയ്ക്കുക. അപ്പോളവയ്ക്ക് അനുഭവസ്ഥരുടെ ചൂടും ചൂരുമാണ്. ദുരന്തങ്ങളുടേതല്ല!
താല്‍ക്കാലികതയുടെ മോഹനാസ്ത്രത്താല്‍ വഞ്ചിതരാണ് നാം. വിലപിടിച്ച, മടങ്ങിവരാത്ത ദിനരാത്രങ്ങളെ, നിര്‍ബാധം നാം ഹോമിച്ചുകളയുന്നു. അങ്ങിനെ ചെയ്യുന്നു എന്ന ഒരു തോന്നല്‍ പോലും ഉളവാക്കാതെയാണ് താല്‍ക്കാലികതയുടെ കൌശലപൂര്‍വ്വമായ പിടിമുറുക്കല്‍. പിടയുന്ന ആത്മാവിന്റെ ശ്വാസോച്ഛാസങ്ങളാണ് ഈ നോവലില്‍ വായനക്കാരന്‍ എപ്പോഴും അറിയുക; അനുഭവിയ്ക്കുക. ഇതത്ര സുഖകരമാണോ? ഉത്തരം സ്വയം വായിച്ചറിയുന്നതാണ് ഉചിതം. അനുഭവത്തിന്റെ തീവ്രത ഒട്ടും കുറയാതെ, അന്ത്യം വരെ നിലനില്‍ക്കുന്നുമുണ്ട് എന്ന് ഉറപ്പുതരാം.
പുരോഗതിയിലേക്ക് കുതിച്ചുചാടുക. പുതിയ നയങ്ങള്‍. നിയമങ്ങള്‍. നിര്‍ദ്ദേശങ്ങള്‍. രീതികള്‍. ദ്രുതഗതിയിലാണ് ദുരിതപാശം സംയോജിക്കപ്പെടുന്നത്. മാറ്റങ്ങളില്‍ ശകുനി ചൂതാട്ടകേന്ദ്രങ്ങള്‍ പുഷ്ടിപ്പെടുന്നു. സാധാരണക്കാരന്റെ കണക്കുകളും പ്രതീക്ഷകളും പൂര്‍ണ്ണമായി തകര്‍ന്നടിയുന്നു. ഒരു കാരണംപോലും കാണാന്‍ പറ്റാത്ത വിധത്തില്‍, പ്രതികരണത്തെ ഭരണകൂടം ഞെരിയ്ക്കുന്നു. നോവല്‍ ഈ നിലയിലെ ഏറ്റവും നല്ല ഒരു സൂക്ഷ്മദര്‍ശനിയുമായിത്തീര്‍ന്നിരിക്കുന്നു. അധികാരത്തിന്റെ അടിയൊഴുക്കുകളും, സാമ്രാജ്യത്വത്തിന്റെ തിരിച്ചുവരവും ആയതിന് ഭരണകൂടം മുന്നോട്ടുവെയ്ക്കുന്ന അധികസമാഹരണ നിയമവും, സ്വന്തം വാതിലുകള്‍ തുറന്ന് കിടക്കണമെന്ന (മൃദുലമായ) കഠിനാജ്ഞയും ഗംഭീരമായിട്ടുണ്ട്.
എങ്ങും കൊടിതോരണങ്ങളണിഞ്ഞ് അവസാനാദ്ധ്യായത്തില്‍ നഗരം. രണ്ടാം പാണ്ടിപ്പറമ്പ് കഴിഞ്ഞ് സമാധാനം തിരിച്ചെത്തിയിരിയ്ക്കുന്നു. ജനങ്ങളെ മുഴുവന്‍ പോക്കറ്റില്‍ ആക്കിയിട്ടും മേയര്‍ തൃപ്തനാവുന്നില്ല, രണ്ടാമൂഴത്തില്‍. വ്യക്തവും ദൃഢവുമായ ജനപിന്തുണ: അതറിഞ്ഞേ ഇനി മേയറാകൂ എന്ന് ശഠിയ്ക്കുകയും, നിര്‍ബന്ധിച്ച് രണ്ടുദിവസംകൊണ്ട് രഹസ്യബാലറ്റിലൂടെ വോട്ട് ചെയ്യാനൊരുക്കി, പരസ്യമായിത്തന്നെ 10216 പേരുടെ വോട്ടുനേടി ജയിച്ചവനാണ് മേയര്‍. നമ്രശിരസ്കനായി, ജനങ്ങളെ തൃപ്തരാക്കി, തന്റെ മുഖ്യശത്രുക്കളും എതിരഭിപ്രായക്കാരുമായ കേവലം ഏഴുപേരെക്കൂടി ചങ്ങലക്കിട്ടാലും മാനിച്ചും മുന്നേറുന്നു. പുസ്തകാന്ത്യത്തില്‍ പുതിയ ഒരു തലമുറ ഉയര്‍ന്നുവരുകയാണ്. അടുത്ത പടനയിയ്ക്കാനുള്ള ഉശിരും ഉഷാറുമായി. അതിന്റെ പേരും രൂപവും മാറാം. പക്ഷെ, മനുഷ്യന്റെ അദമ്യമായ ആശ വീണ്ടും ഉദിയ്ക്കുന്നിടത്ത് കഥാകാരന്‍ വിട പറയുന്നു.
നോവല്‍ ഒരു ഗദ്യമാണ്. പദ്യമല്ലെങ്കിലും കവിതയാണ്. യാഥാര്‍ത്ഥ്യമല്ലെങ്കിലും ഭാവനയില്‍ കവിഞ്ഞ എന്തോ ആണ്. പുതുമയുടെ പുല്‍ക്കൊടി ആവാഹിയ്ക്കുന്നതാണ് ഭ്രാന്തുപിടിച്ച നായ്ക്കള്‍ അപ്രത്യക്ഷമാവുന്ന അവസാനപേജുകള്‍.
കൂടുതല്‍ അറിയാന്‍ സ്വയം വായിച്ചോളൂ. ഒരു പരിചയപ്പെടുത്തലില്‍ കുറച്ചധികമായില്ലേ ഇപ്പോള്‍ തന്നെ?
രചനയിലും ഇതിവൃത്തത്തിലും നോവല്‍ പുതുമ ഉള്‍ക്കൊള്ളുന്നു. വായനക്കാര്‍ക്കും പുതിയ എഴുത്തുകാര്‍ക്കും ഓരോ കോപ്പി കൈവശംവെയ്ക്കാം.
ഒരു പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ കഴിയട്ടെ. നോവലിന്റെ പ്രസക്തി ഏറിത്തന്നെ വരും. വായന എളുപ്പമല്ല. സത്യം അറിയാന്‍ ആഗ്രമില്ലാത്തവര്‍ക്ക് അരോചകവുമാണ്, ഈ നോവല്‍. അന്യര്‍ക്ക് ആഹ്ളാദപൂര്‍വ്വം ശുപാര്‍ശ ചെയ്യുന്നു: വായിക്കൂ!
ശ്രേഷ്ഠഭാഷയ്ക്കും ഈ നോവല്‍ ഒരു നൂപുരമാവട്ടെ!
നോവലിന്റെ കവര്‍ ചെയ്തിരിക്കുന്നത് വിജയരാഘവന്‍ പനങ്ങാട് ആണ്. പുസ്തകത്തിന്റെ വില 220 രൂപയുമാണ്.
-കുമാരന്‍ മൂസത് (malabarlive.com)
K.U. Narayan Kutty
Jyothis.
Thiruvangur P.O.
Chemancheri,
Kozhikode – 673 304
email: kadavanad@gmail.com
Writer’s Books
Vadakara – 673 101
email:wb.writersbooks@gmail.com
Ph: 8547864745